തൃശൂർ: കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തര്‍ദേശീയ മുഖം നൽകാനുള്ള ശ്രമം നടത്തുമെന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ലെന്നത് വസ്‌തുതയാണ്.
എന്നാല്‍, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്‌തമായ ധാരണയാണുള്ളത്. ഈ അവ്യക്‌തത മാറ്റുകയെന്നത് പ്രധാന പരിഗണന നല്‍കാനുദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നാണ്. നമ്മുടെ മഹത്തായ പുസ്‍തകങ്ങളെ മറ്റു ഭാഷകളില്‍ പരിചയപ്പെടുത്തണം. മറ്റു ഭാഷകളില്‍ നിന്നുള്ള കൃതികള്‍ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരു പരിഭാഷാപദ്ധതിയും വേണം.
സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടായി അശോകന്‍ ചരുവിലും സെക്രട്ടറിയായി സിപി അബൂബക്കറും സച്ചിദാനന്ദനൊപ്പം ചുമതലയേറ്റെടുത്തു. പ്രമുഖ നോവലിസ്‌റ്റ് ടിഡി രാമകൃഷ്‌ണന്‍, കവി സി രാവുണ്ണി, പ്രൊഫ. പികെ. ശങ്കരന്‍, മുന്‍ സെക്രട്ടറി ഡോ. കെപി മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Read Also: സ്‌ത്രീധന പരാതികൾ ‘വെബ്‌പോർട്ടൽ വഴി’ സമർപ്പിക്കാം; മന്ത്രി വീണാ ജോര്‍ജ്