തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് ക്യാമറ വഴി ഇന്ന് മുതൽ പിഴ ഈടാക്കി തുടങ്ങി. ക്യാമറാ പ്രവർത്തനത്തിന്റെ ആദ്യം മണിക്കൂറുകളിലെ കണക്ക് പ്രകാരം, 28,891 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരമാണിത്. കൊല്ലം ജില്ലയിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് പിടികൂടിയത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ ആളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല. 12 വയസിന് താഴെയുള്ള കുട്ടികൾക്കാണ് ഇളവ്.
എന്നാൽ, നാല് വയസിന് മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിർദ്ദേശം. സംസ്‌ഥാനത്തെ 692 ക്യാമറകളാണ് മിഴി തുറന്നത്. ദിവസവും 25,000 നോട്ടീസ് വീതമാകും അയക്കുക. തപാൽ വഴിയാകും നിയമലംഘനങ്ങൾ അറിയിക്കുക. നോ പാർക്കിങ്- 250, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500, ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500, മൊബൈൽ ഉപയോഗിച്ചാൽ- 2000, അമിതവേഗം- 1500, റെഡ് ലൈറ്റും എന്നിങ്ങനെയാണ് പിഴ ഈടാക്കുക. അതേസമയം, റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതി തീരുമാനിക്കും.
Most Read: ‘സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ല’; ജോലിക്കൊപ്പം പോരാട്ടം തുടരുമെന്ന് സാക്ഷി മാലിക്