ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായികമന്ത്രി മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മൂന്ന് ദിവസമായി നടത്തിവന്ന സമരം ഒത്തുതീർപ്പിലെത്തിയത്. ഗുസ്‌തി താരങ്ങൾ ഉന്നയിച്ച ആരോപണത്തെ കുറിച്ചു അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂർ അറിയിച്ചു.
വിഷയത്തിൽ സമിതി ഒരു മാസത്തിനകം റിപ്പോർട് നൽകും. ഇക്കാലയളവിൽ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങൾക്കും സമിതി മേൽനോട്ടം വഹിക്കും. അന്വേഷണം തീരുംവരെ ബ്രിജ് ഭൂഷൺ അധ്യക്ഷ സ്‌ഥാനത്ത് നിന്ന് മാറിനിൽക്കുമെന്നും മന്ത്രി വ്യക്‌തമാക്കി. ഗുസ്‌തി താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരാണ് മന്ത്രിയുമായി ഏഴ് മണിക്കൂറോളം നീണ്ട ചർച്ച നടത്തിയത്.
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങളാണ് മൂന്ന് ദിവസമായി സമരം നടത്തിയിരുന്നത്. ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷൺ രാജിവെക്കുക, ഫെഡറേഷൻ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളാണ് താരങ്ങൾ ഉന്നയിച്ചത്. കായികമന്ത്രിയുമായി ഗുസ്‌തി താരങ്ങൾ നടത്തിയ ആദ്യ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു.
തുടർന്ന് ഇന്നലെ നടന്ന രണ്ടാംഘട്ട ചർച്ച ഏഴുമണിക്കൂറോളം നീണ്ടു നിന്നു. ഈ ചർച്ചയാണ് പിന്നീട് സമവായത്തിലെത്തിയത്. അതേസമയം, ഗുസ്‌തി താരങ്ങളുടെ പരാതിയിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനും നടപടി ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്‌തി താരങ്ങൾ ഐഒഎ അധ്യക്ഷ പിടി ഉഷക്കും കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ഏഴംഗ സമിതിയെ നിയോഗിച്ചത്.
Most Read: പോപുലര്‍ ഫ്രണ്ട് ഹർത്താൽ; ജപ്‌തി നടപടികൾ തുടരുന്നു- സമയപരിധി ഇന്ന് അഞ്ചുവരെ