തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കേസിൽ സംഘടനയിലെ ഭാരവാഹികളുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്ന നടപടികൾ ഇന്നും തുടരും. ഇന്നലെ 14 ജില്ലകളിലായി 60ഓളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ന് വൈകിട്ട് അഞ്ചുമണി വരെയാണ് ജില്ലാ കളക്‌ടർമാർക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി.
ലാൻഡ് റവന്യൂ കമ്മീഷണർ ടിവി അനുപമയാണ് ജില്ലാ കളക്‌ടർമാർക്ക് സമയപരിധി നൽകിയിരിക്കുന്നത്. കണ്ടുകെട്ടിയതിന്റെ വിവരങ്ങൾ കളക്‌ടർമാർ സർക്കാരിന് കൈമാറും. തുടർന്ന് ഈ വിവരങ്ങൾ റിപ്പോർട്ടായി ഹൈക്കോടതിയിൽ സമർപ്പിക്കും. സംസ്‌ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ സ്വത്തുവകകൾ ഇന്നലെ ജപ്‌തി ചെയ്‌തിരുന്നു.
ഹൈക്കോടതി അന്ത്യശാസനം നിലനിൽക്കെ മുൻകൂർ നോട്ടീസില്ലാതെ അതിവേഗ നടപടിയാണ് സർക്കാർ സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി ആയിരുന്ന അബ്‌ദുൾ സത്താറിന്റെ കൊല്ലം കരുനാഗപ്പള്ളിയിലെ വീടും വസ്‌തുക്കളും, മുൻ സംസ്‌ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫിന്റെ പട്ടാമ്പി ഓങ്ങല്ലൂരിലെ പത്ത് സെന്റ് സ്‌ഥലവും ഉൾപ്പടെ കഴിഞ്ഞ ദിവസം ജപ്‌തി ചെയ്‌തിരുന്നു.
പാലക്കാട് 16ഉം, വയനാട്ടിൽ 14 ഇടത്തും ജപ്‌തി നടന്നു. ഇടുക്കിയിൽ ആറും, പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്തുവകകകൾ കണ്ടുകെട്ടി. കോഴിക്കോട് 16 പേർക്ക് നോട്ടീസ് നൽകി. എല്ലാം ജില്ലകളിലും ഇന്നും ജപ്‌തി നടപടികൾ തുടരും. ആഭ്യന്തരവകുപ്പ് നൽകിയ പട്ടിക അനുസരിച്ചാണ് ജപ്‌തി നടപടികൾ പുരോഗമിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎ റെയ്‌ഡ് നടത്തി നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന്, 2022 സെപ്റ്റംബർ 23 വെള്ളിയാഴ്‌ച നടത്തിയ മിന്നൽ ഹർത്താലിന്റെ മറവിൽ സംസ്‌ഥാന വ്യാപകമായി വലിയ സംഘർഷമാണ് അഴിച്ചുവിട്ടത്. സംഘർഷത്തെ തുടർന്ന് ഉണ്ടായ നഷ്‌ടപരിഹാര തുകയായ 5.2 കോടി രൂപ കെട്ടിവെയ്‌ക്കണമെന്ന ഉത്തരവ് പാലിക്കാത്തതിനാണ് ജപ്‌തി നടപടികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവിറക്കിയത്.
Most Read: ക്രിസ് ഹിപ്‌കിൻസ് ന്യൂസിലൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകും