തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹയുടെ പ്രചാരണത്തിന് ഇന്ന് തുടക്കമാകും. ഉച്ചക്ക് രണ്ട് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും യശ്വന്ത് സിൻഹ കൂടിക്കാഴ്‌ച നടത്തും. മൂന്ന് മണിക്കാണ് യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്‌ച. പിന്നീട് വാർത്താ സമ്മേളനത്തിലും ഗാന്ധി ഭവനിലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.
ഇന്നലെ രാത്രിയാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനായി യശ്വന്ത് സിൻഹ തിരുവനന്തപുരത്ത് എത്തിയത്. നൂറ് ശതമാനം വോട്ട് പ്രതീക്ഷിക്കുന്ന കേരളത്തിൽ നിന്ന് തന്നെ തുടക്കമാകട്ടെ എന്നായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം. ഒരു ദിവസത്തെ പ്രചാരണത്തിനായാണ് അദ്ദേഹം എത്തുന്നത്. ശേഷം, നാളെ രാവിലെ ചെന്നൈയിലേക്ക് പുറപ്പെടും.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കളെത്തിയാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എന്നിവർ ചേർന്നാണ് യശ്വന്ത് സിന്‍ഹയെ സ്വീകരിച്ചത്. ഭരണകക്ഷി നേതാക്കൾ ആരും വിമാനത്താവളത്തിൽ എത്തിയിരുന്നില്ല.
24 വര്‍ഷം സിവിൽ സര്‍വീസ് മേഖലയിൽ പ്രവര്‍ത്തിച്ച യശ്വന്ത് സിൻഹ 1986ലാണ് രാഷ്‌ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്‌ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർത്തിച്ചു. ചന്ദ്രശേഖര്‍, വാജ്‌പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു. ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്‌പേയി മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായും വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചു.
ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018ൽ ബിജെപി വിട്ടത്. പിന്നീട് 2021ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ് പ്രസിഡണ്ട് ആയിരിക്കെയാണ് രാഷ്‌ട്രപതി സ്‌ഥാനാർഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്‌ട്രപതി സ്‌ഥാനാർഥി ആക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജൂലൈ 18നാണ് രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്.
Most Read: ഉദയ്‌പൂർ കൊലപാതകം; രാജസ്‌ഥാനിൽ കർശന ജാഗ്രത, ഒരു മാസം നിരോധനാജ്‌ഞ