പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർഥാടനം തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ശർക്കര വിവാദം ഇതുവരെ അപ്പം-അരവണ വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ നൽകുന്ന സൂചന. നാളികേരം ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ നേരിട്ട് ദിവസവും തൂക്കി വിൽക്കുകയാണ്.
കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. സാധാരണ തീർഥാടന കാലത്തിനൊപ്പം എത്തിയില്ലെങ്കിലും അസാധാരണ കാലഘട്ടത്തിലെ പ്രതിസന്ധിയിൽ ദേവസ്വം ബോർഡിന് നേരിയ ആശ്വാസമാണ് ഉണ്ടായിരിക്കുന്നത്. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം നടത്തിയത്.
കാണിക്ക ഇനത്തിന് പുറമെ അപ്പം-അരവണ വിറ്റുവരവിലും വർധന ഉണ്ടായിട്ടുണ്ട്. ഒന്നേകാൽ ലക്ഷം ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അപ്പവും വിറ്റുപോയി. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. ഇതിനൊപ്പം പതിനെട്ടാം പടിക്ക് താഴെ ഉടയ്‌ക്കുന്ന തേങ്ങ, നെയ്‌ത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവയാണ് ദേവസ്വം ബോർഡ് നേരിട്ട് വിൽക്കുന്നത്.
മുൻ കാലങ്ങളിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം കിട്ടിയിരുന്നത് നാളികേരം ലേലത്തിലായിരുന്നു. ഇക്കുറി പല തവണ ലേലം നടത്തിയിട്ടും കരാറെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവിൽ 2019ൽ കേരഫെഡാണ് നാളികേരം കരാർ എടുത്തിരുന്നത്. അടുത്ത ദിവസം വീണ്ടും ലേലം നടത്തും. ആരും കരാർ ഏറ്റെടുത്തില്ലെങ്കിൽ കേരഫെഡിന് തന്നെ സംഭരണ ചുമതല നൽകാനാണ് തീരുമാനം.
Read Also: സംസ്‌ഥാനത്ത് ഐഎസ് ബന്ധമുള്ള റോഹിംഗ്യകളില്ല; കേരളം സുപ്രീം കോടതിയിൽ