കൊച്ചി: മരടിൽ പൊളിച്ചുനീക്കിയ ഫ്ളാറ്റുകളുടെ നഷ്‌ടപരിഹാരമായി നിർമാതാക്കൾ ഇതുവരെ നൽകിയത് 5 കോടി രൂപയിൽ താഴെ മാത്രമെന്ന് ജസ്‌റ്റിസ് ബാലകൃഷ്‌ണൻ നായർ സമിതി. പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നാല് നിർമാതാക്കളും കൂടി നൽകേണ്ടത് 61.50 കോടി രൂപയാണ്. എന്നാൽ, നിലവിൽ ആകെ ലഭിച്ചിരിക്കുന്നത് 4,89,86,000 രൂപ മാത്രമാണെന്ന് സമിതി സുപ്രീം കോടതിയെ അറിയിച്ചു.
ഗോൾഡൻ കായലോരത്തിന്റെ നിർമാതാക്കൾ നൽകേണ്ടത് 9.25 കോടി രൂപയാണ്. എന്നാൽ, ഇവർ 2,89,86,000 രൂപ മാത്രമാണ് നൽകിയത്. 15.5 കോടി രൂപ നൽകേണ്ട ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ ആകെ രണ്ട് കോടി രൂപ മാത്രമാണ് നൽകിയത്. 17.5 കോടി നൽകേണ്ട ആൽഫ സെറീൻ, 19.25 കോടി നൽകേണ്ട ഹോളി ഫെയ്ത്ത് എന്നിവയുടെ നിർമാതാക്കൾ ഒരു രൂപ പോലും നൽകിയതായി സമിതി സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ രേഖപ്പെടുത്തിയിട്ടില്ല.
നഷ്‌ടപരിഹാരമായി ലഭിച്ച തുകയിൽ 1,20,30,000 രൂപ സമിതിയുടെ ചെലവുകൾക്കായി സംസ്‌ഥാന സർക്കാരിന് കൈമാറിയെന്നും ബാക്കിയുള്ള 3.89 കോടിയിൽ 3.75 കോടി രൂപ സ്‌ഥിര നിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും സമിതി വ്യക്‌തമാക്കി. നഷ്‌ടപരിഹാരമായി വസ്‌തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളിയതായി സമിതി അറിയിച്ചു. അതേസമയം, വസ്‌തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന ഫ്ളാറ്റ് നിർമാതാക്കളുടെ ഹരജി സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
62 കോടി രൂപ നഷ്‌ടപരിഹാര വിതരണത്തിനായി സംസ്‌ഥാന സർക്കാർ ഇതുവരെ കൈമാറിയിട്ടുണ്ട്. ഈ തുക 248 ഫ്ളാറ്റ് ഉടമകൾക്ക് വിതരണം ചെയ്‌തു. ഓരോ ഫ്ളാറ്റ് ഉടമക്കും 25 ലക്ഷം രൂപ വെച്ചാണ് വിതരണം ചെയ്‌തത്. പ്രാഥമിക നഷ്‌ടപരിഹാരത്തിന് അപേക്ഷിച്ച ഒരാൾ മരിച്ചു. അദ്ദേഹത്തിന്റെ അവകാശികൾ ഇതുവരെ നിയമപരമായ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. തീറാധാരം ഇല്ലാത്ത 13 ഉടമകൾക്ക് ഫ്ളാറ്റ് വിൽക്കാനുള്ള കരാർ പത്രം കൈവശമുണ്ട്. ഇവർക്ക് പുനരധിവാസത്തിനുള്ള നഷ്‌ടപരിഹാരം നൽകണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കണമെന്നും സുപ്രീം കോടതിയോട് സമിതി ആവശ്യപ്പെട്ടു.
Also Read: സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ മധ്യമേഖല ഡിഐജിയും അന്വേഷണം നടത്തും
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് തീരദേശ നിയമം ലംഘിച്ച് മരടിൽ നിർമിച്ച 4 ഫ്‌ളാറ്റുകളും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തത്. ഗോൾഡൻ കായലോരമാണ് അവസാനമായി പൊളിച്ചത്.