റിയാദ്: സൗദി അറേബ്യ, യുഎഇ, ഒമാൻ, കുവൈത്ത്, ഖത്തർ, ബഹറൈൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത രാജ്യാന്തര സഹകരണ പ്രസ്ഥാനമായ ജിസിസി അഥവാ ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിൽ പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.
മൂന്ന് ദിവസത്തെ സൗദി സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സൗദിയിൽ എത്തിയത്. വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ആദ്യ സൗദി സന്ദര്‍ശനമാണിത്. ഇവിടെ റിയാദ് നഗരത്തിലാണ്, 1981 മെയ് 25ന് രൂപീകരിക്കപ്പെട്ട ജിസിസിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്.
എസ് ജയശങ്കറും ഗള്‍ഫ് കോപ്പറേഷൻ കൗണ്‍സില്‍ (ജിസിസി) സെക്രട്ടറി ജനറല്‍ നായിഫ് ഫലാഹ് മുബാറക് അല്‍-ഹജ്റഫുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് പുതിയ ധാരണാ പത്രത്തിൽ അവസാനവട്ട ചർച്ചയും ഒപ്പുവെക്കലും നടന്നത്. സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ ജയശങ്കര്‍ ജിസിസി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തുകയും നിലവിലെ പ്രാദേശിക, ആഗോള വിഷയങ്ങളിലെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ-ജിസിസി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും ആശയങ്ങള്‍ കൈമാറിയതായി യോഗത്തിന് ശേഷം വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു. ജിസിസിയുമായി ഇന്ത്യ പരമ്പരാഗതമായി സൗഹാര്‍ദ്ദപരമായ ബന്ധവും സഹകരണവും നിലനിര്‍ത്തുന്നുണ്ട്. എണ്ണ, വാതക ഇറക്കുമതി, വര്‍ദ്ധിച്ചുവരുന്ന വ്യാപാര ബന്ധം, നിക്ഷേപം എന്നീ മേഖലയും ഏകദേശം 6.5 ദശലക്ഷം ഇന്ത്യന്‍ തൊഴിലാളികളുടെ സാന്നിധ്യവും ഇന്ത്യക്ക് ജിസിസിയിൽ സുപ്രധാന താല്‍പ്പര്യമുള്ളതായി റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഈ വര്‍ഷമാദ്യം, മുഹമ്മദ് നബിയെക്കുറിച്ചുള്ള രണ്ട് മുന്‍ ബിജെപി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ആറ് ജിസിസി രാജ്യങ്ങളും പരാമര്‍ശത്തെ അപലപിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയ ശേഷമുള്ള ആദ്യ ഉന്നതതല കൂടിക്കാഴ്ചയിൽ തന്നെ പുതിയ ധാരണാ പത്രത്തില്‍ ഒപ്പുവെക്കാൻ ഇന്ത്യക്ക് സാധിച്ചു.
Most Read: ഇതര മതക്കാരന് മക്കയിൽ പ്രവേശിക്കാൻ സഹായം ചെയ്തു; സൗദി പൗരൻ അറസ്റ്റിൽ