ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 17ആം പതിപ്പിന് ചെന്നൈ എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ വർണാഭമായ തുടക്കം. ഉൽഘാടന ചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. എആർ റഹ്‌മാൻ, സോനു നിഗം എന്നിവർ അവതരിപ്പിച്ച സംഗീത നിശയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ് എന്നിവരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളും അരങ്ങേറി.
ചെന്നൈ സൂപ്പർ കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ക്യാപ്റ്റൻ ഷാഫ് ഡൂപ്ളെസി ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്‌റ്റനായി റിതുരാജ് ഗെയ്‌ക്‌വാദ് ആണ് ചെന്നൈയ്‌ക്ക് വേണ്ടി ഇറങ്ങിയത്. ഇതാദ്യമായാണ് റിതുരാജ് ചെന്നൈയുടെ ക്യാപ്റ്റനായി ഇറങ്ങുന്നത്. ഡാരിൽ മിച്ചൽ, രചിൻ രവീന്ദ്ര, മഹീഷ് തീക്ഷ്‌ണ, മുസ്‍തഫിസുർ റഹ്‌മാൻ എന്നിവരാണ് ഇന്നത്തെ ചെന്നൈയുടെ വിദേശ താരങ്ങൾ. മുൻ ക്യാപ്റ്റൻ എംഎസ് ധോണിയും ആദ്യ ഇലവനിലുണ്ട്.
ഡൂപ്ളെസിക്കൊപ്പം വിരാട് കോലി, ഗ്ളെൻ മാക്‌സ്‌വെൽ, കാമറൂൺ ഗ്രീൻ ഉൾപ്പടെയുള്ള വമ്പൻ ബാറ്റിങ് നിരയുമാണ് ബെംഗളൂരു കളത്തിലിറങ്ങുന്നത്. ഐപിഎല്ലിലെ ഏറ്റവും സ്‌ഥിരതയുള്ള ടീമാണ് നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്. വിലക്ക് മൂലം നഷ്‌ടപ്പെട്ട രണ്ടു സീസൺ ഒഴിച്ച് നിർത്തിയാൽ 14 സീസണുകളിലായി 12 തവണ പ്ളേ ഓഫിലെത്തിയ, പത്ത് ഫൈനൽ കളിച്ച, അഞ്ചുതവണ കിരീടമുയർത്തിയ ടീം.
14 വർഷം ഒരേ ക്യാപ്റ്റന് കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈക്ക് മാത്രം സ്വന്തം. മറുവശത്ത് 16 വർഷം കാത്തിരുന്നിട്ടും, മൂന്ന് തവണ ഫൈനൽ കളിച്ചിട്ടും ഒരുതവണപോലും കപ്പുയർത്താൻ സാധിക്കാത്തവരാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. ടീമിന്റെ പേരും ലോഗോയും ജഴ്‌സിയും അടക്കം മാറ്റി, പുതിയ പരീക്ഷണങ്ങളുമായാണ് ബെംഗളൂരു ടീം ഇത്തവണ എത്തുന്നത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും