ടെഹ്‌റാൻ: ഇറാനുമായുള്ള സമാധാന കരാർ ഇന്ന് പാക്കിസ്‌ഥാനിലെ ഇസ്‍ലാമാബാദിൽ വെച്ച് ഒപ്പിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്‌ഥാനിലേക്ക് മധ്യസ്‌ഥരെ അയക്കുകയാണെന്നും ട്രംപ് പറഞ്ഞു.
എന്നാൽ, കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന ഭീഷണി ട്രംപ് ആവർത്തിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. യുഎസുമായി പുതിയഘട്ട ചർച്ചകൾക്കില്ലെന്നാണ് ഇറാൻ വ്യക്‌തമാക്കിയത്. സമാധാന ശ്രമങ്ങളെ അനിശ്‌ചിതത്വത്തിൽ ആക്കുന്നതാണ് ഇറാന്റെ പ്രഖ്യാപനം.
അടുത്തഘട്ട ചർച്ചകളെ കുറിച്ച് നിലവിൽ പദ്ധതിയോ തീരുമാനമോ ഇല്ലെന്ന് ഇറാൻ വിദേശകാര്യ വക്‌താവ് എസ്‌മായിൽ ബഖാഇ പറഞ്ഞു. നയതന്ത്രത്തിന് തയ്യാറാണെന്ന് അവകാശപ്പെടുമ്പോഴും യുഎസിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ നീക്കങ്ങൾ ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഇറാന്റെ ചരക്കുകപ്പൽ യുഎസ് പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ ഉപരോധവും നിലവിലെ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ചൂണ്ടിക്കാട്ടി. യുഎസുമായി ചർച്ച നടത്താൻ ഇറാൻ ആലോചിക്കുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവും പറഞ്ഞു.
അനുഭവങ്ങളിൽ നിന്ന് യുഎസ് പാഠം പഠിക്കുന്നില്ല. ഇത് നല്ല ഫലം ഉണ്ടാക്കില്ലെന്നും ഇറാൻ വക്‌താവ് പറഞ്ഞു. മുൻ ചർച്ചകൾക്കിടയിലെ അമേരിക്കൻ ആക്രമണങ്ങൾ ഇറാൻ മറക്കില്ല. വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ തുടങ്ങിയ സമയം മുതൽ അമേരിക്ക അത് ലംഘിച്ചു. അക്കാര്യം ഇടനിലക്കാരായ പാക്കിസ്‌ഥാനെ ഞങ്ങൾ അറിയിച്ചിട്ടുണ്ട്. ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് തുടരും. യുഎസും ഇസ്രയേലും ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും വക്‌താവ് പറഞ്ഞു.
ചില ഉപാധികൾ അംഗീകരിച്ചാൽ മാത്രമേ ഇസ്‌ലാമാബാദ് ചർച്ചയിൽ പങ്കെടുക്കൂവെന്ന് ഇറാൻ വ്യക്‌തമാക്കി. നാവിക ഉപരോധം പിൻവലിക്കണം എന്നതാണ് ഇതിൽ പ്രധാനം. അതേസമയം, ഇസ്‌ലാമാബാദ് ചർച്ചയിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ നിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ മധ്യസ്‌ഥ രാജ്യങ്ങൾ ശ്രമം തുടരുകയാണ്. പാക്കിസ്‌ഥാൻ, ഈജിപ്‌ത്, തുർക്കി, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നയതന്ത്ര പ്രശ്‌ന പരിഹാരത്തിന് ഇരുകൂട്ടരെയും പ്രേരിപ്പിക്കുന്നത്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































