വാഷിങ്ടൻ: കുവൈത്തിന് നേരെയും ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമത്താവളവും അക്രമിച്ചെന്ന ഇറാൻ റവല്യൂഷണറി ഗാർഡ്സിന്റെ അവകാശവാദം തള്ളി യുഎസ് സൈന്യം.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ മിസൈൽ- ഡ്രോൺ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ അയൽ രാജ്യങ്ങൾക്കുനേരെ ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി. കുവൈത്തിന് നേരെ തൊടുത്ത രണ്ട് ഇറാനിയൻ മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകരുകയോ തെന്നിമാറുകയോ ചെയ്തു.
ബഹ്റൈന് നേരെ വിക്ഷേപിച്ച മൂന്ന് മിസൈലുകൾ യുഎസിന്റേയും ബഹ്റൈന്റെയും വ്യോമപ്രതിരോധ സേന ഉടൻ തന്നെ വെടിവച്ചിട്ടു. ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം പ്രതിരോധിച്ചതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചു. ഇതിന് പുറമെ രാജ്യാന്തര ജലാതിർത്തിയിലൂടെ സഞ്ചരിക്കുകയായിരുന്ന സിവിലിയൻ കപ്പലുകൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച മൂന്ന് ആക്രമണ ഡ്രോണുകളും യുഎസ് സൈന്യം വെടിവെച്ചിട്ടതായും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
യുഎസ് ആക്രണത്തിന് മറുപടിയായാണ് യുഎസ് സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ ആക്രമണം നടത്തിയതെന്നായിരുന്നു ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന റിപ്പോർട് ചെയ്തത്. ഏപ്രിൽ എട്ടുമുതൽ യുഎസും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ നിലവിൽ ഉണ്ടെങ്കിലും സ്ഥിരമായ സമാധാന ചർച്ചകൾ ഇതുവരെ വിജയം കണ്ടിട്ടില്ല.
ലബനനിലെ ഇസ്രയേലിന്റെ വർധിച്ചുവരുന്ന സൈനിക നീക്കങ്ങൾ യുഎസ്-ഇറാൻ വെടിനിർത്തൽ തകരാൻ കാരണമാകുമെന്ന് ഇറാൻ കഴിഞ്ഞ തിങ്കളാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു ലബനനിലെ സൈനിക നടപടി നിർത്തിവെച്ചിരുന്നു.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ





































