പാലക്കാട്: ജില്ലയിൽ വീണ്ടും ഡെങ്കിപ്പനി മരണം. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ജില്ലയിൽ ഒരാഴ്‌ചയ്‌ക്കിടെ റിപ്പോർട് ചെയ്യുന്ന മൂന്നാമത്തെ മരണമാണിത്. ഈവർഷത്തെ അഞ്ചാമത്തെ മരണവും.
കഴിഞ്ഞദിവസം കരുമ്പുഴയിൽ ഡെങ്കിപ്പനി ബാധിച്ച് 62-വയസുകാരി മരിച്ചിരുന്നു. ജൂൺ 13നാണ് പട്ടാമ്പി സ്വദേശിനിയായ 73-കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞമാസം രണ്ടുപേരാണ് മരിച്ചത്. ജില്ലയിൽ നിലവിൽ രോഗം ബാധിച്ച് ഈമാസം ചികിൽസ തേടിയത് 543 പേരാണ്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത് മണ്ണാർക്കാട് മേഖലയിലാണ്.
ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിലെ വളയത്ത് ഇതര സംസ്‌ഥാന തൊഴിലാളിക്ക് മലേറിയ സ്‌ഥിരീകരിച്ചു. വളയം ടൌൺ ഉൾപ്പെടുന്ന വാർഡ് 14ലുള്ള ഉത്തർപ്രദേശ് സ്വദേശിക്കാണ് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാൾ നാട്ടിൽ നിന്ന് വളയത്ത് എത്തിയത്.
ചൊവ്വാഴ്‌ച കോഴിക്കോട് ജില്ലയിൽ രണ്ടുപേർക്ക് മലേറിയ സ്‌ഥിരീകരിച്ചിരുന്നു. ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂരിലുള്ള 63കാരനും തിക്കോടിയിൽ നിന്നുള്ള ഇതര സംസ്‌ഥാന തൊഴിലാളിക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്.
സംസ്‌ഥാനത്ത് ഇന്നലെ എട്ടുപേർക്ക് ഷിഗെല്ല സ്‌ഥിരീകരിച്ചിരുന്നു. കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്നലെ രോഗം റിപ്പോർട് ചെയ്‌തത്. ഇതോടെ ഈമാസം രോഗം ബാധിച്ചവരുടെ എണ്ണം 79 ആയി. നാലുമരണമാണ് ഈമാസം റിപ്പോർട് ചെയ്‌തത്. ഈവർഷം ഇതുവരെ 155 പേർക്കാണ് രോഗം ബാധിച്ചത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു


































