കൊച്ചി: സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസ് അന്വേഷണം പിണറായി സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ആദ്യ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഎംആർഎല്ലിന് കിട്ടിയ സഹായങ്ങളാണ് ഇഡി അന്വേഷിക്കുക.
വീണയ്‌ക്ക് സിഎംആർഎല്ലുമായി കരാർ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സർക്കാർ ഭരിച്ചിരുന്ന കാലത്ത് സിഎംആർഎല്ലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളിൽ ഇപ്പോഴും പൊരുത്തക്കേടുകൾ ഉണ്ടെന്ന് ഇഡി വ്യക്‌തമാക്കുന്നു.
വീണയുടെ മൂന്നാംഘട്ട ചോദ്യം ചെയ്യൽ ഉണ്ടാനെയുണ്ടാകും. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഒമ്പത് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്യൽ നീണ്ടത്. എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള 134 രേഖകൾ ഇഡിക്ക് ലഭിച്ചിരുന്നു. ഈ രേഖകൾ കൂടി മുൻനിർത്തിയായിരുന്നു വീണയുടെ ചോദ്യം ചെയ്യൽ എന്നാണ് വിവരം.
കഴിഞ്ഞ 17ന് വീണയെ എട്ടുമണിക്കൂറോളം ഇഡി ചോദ്യം ചെയ്‌തിരുന്നു. എന്നാൽ, അന്ന് ചോദ്യം ചെയ്യൽ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മാത്രമല്ല, മൊഴികളിൽ ചില പൊരുത്തക്കേടുകളും ഉള്ളതായി ഇഡിക്ക് സംശയം ഉണ്ടായിരുന്നു. പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കേസിൽ വീണ ഉൾപ്പടെ ഏഴുപേരെയാണ് ഇതുവരെ ഇഡി ചോദ്യം ചെയ്‌തത്.
സിഎംആർഎല്ലും എക്‌സാലോജിക്കും തമ്മിൽ എങ്ങനെ കരാറിൽ എത്തിയെന്നാണ് ഇ ഡി മുന്നോട്ടുവെക്കുന്ന പ്രധാന ചോദ്യം. എന്നാൽ, ഇതിന് വ്യക്‌തമായ മറുപടി നൽകാൻ വീണയ്‌ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആർഎല്ലിൽ നിന്ന് ലഭിച്ച 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്‌ക്ക് വ്യക്‌തമായ മറുപടിയില്ല.
വീണാ വിജയൻ മാനേജിങ് ഡയറക്‌ടറായ എക്‌സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.
Most Read| അയോധ്യ സംഭാവന ക്രമക്കേട്; കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്





































