തിരുവനന്തപുരം: കോവിഡ് രോഗികൾക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. രോഗികളുടെ വോട്ട് രേഖപ്പെടുത്താനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിലേക്കെത്തും.
ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രോഗികൾ, നിരീക്ഷണത്തിൽ കഴിയുന്ന ആളുകൾ എന്നിവർക്കാണ് സേവനം ലഭ്യമാവുകയെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു.
നേരത്തെ കോവിഡ് രോഗികൾക്ക് തപാൽ വോട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ എങ്ങനെ അപേക്ഷ നൽകുമെന്നത് ഉൾപ്പെടെയുള്ള ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. ഇതിന് പരിഹാരമായാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വീടുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി വാങ്ങാൻ തീരുമാനം എടുത്തത്. വോട്ടിനായി പ്രത്യേകം അപേക്ഷിക്കണമെന്ന് നിർബന്ധമില്ല. ആരോഗ്യ വകുപ്പിൽ രജിസ്റ്റർ ചെയ്താൽ മതി.
അദ്ധ്യക്ഷ പദവികളിലെ സംവരണം മാറ്റണമെന്ന കോടതി ഉത്തരവ് നടപ്പാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഗ്രാമ പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സംവരണ പട്ടികയിൽ മാറ്റമുണ്ടാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്ളാസ്റ്റിക് പൂർണ്ണമായും നിരോധിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
Read Also: ‘മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നിയമം നടപ്പാക്കാൻ അനുവദിക്കില്ല’; ഉമ്മൻ ചാണ്ടി