മലപ്പുറം: ജില്ലയിലെ, പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ട്രഷററായിരുന്ന എകെ മുസ്‌തഫയുടെ സ്‌മരണാർഥമാണ് പുരസ്‌കാരം ഏര്‍പ്പെടുത്തുന്നത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനാവസാനം സിവി ജംഗ്ഷനില്‍ നടന്ന പൊതു യോഗ വേദിയില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. റാലിയുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു ഇദ്ദേഹം.
‘പൊതു പ്രവര്‍ത്തനരംഗത്ത് സൗഹൃദ വലയങ്ങള്‍ തീര്‍ത്ത മനുഷ്യ സ്‌നേഹിയും നാട്ടുകാരുടെ എല്ലാ പ്രശ്‌നങ്ങളിലും തന്നാലാകും വിധം സഹായങ്ങള്‍ എത്തിക്കുകയും ചെയ്‌തിരുന്ന വ്യക്‌തിയായിരുന്നു എകെ മുസ്‌തഫ. പ്രവാസി ആയിരിക്കുമ്പോഴും നാട്ടിലെ ഓരോ കാര്യങ്ങളിലും ശ്രദ്ധ നല്‍കിയിരുന്ന ഇദ്ദേഹം മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നിരന്തരം വേദനിച്ചിരുന്നു. ഈ വേദനകള്‍ക്കുള്ള പരിഹാരത്തിനായി നിരന്തരം ശ്രമിക്കുകയും ചെയ്‌തിരുന്നു മുസ്‌തഫ. ഇത്തരത്തിലുള്ള ഒരു പ്രശ്‌നമായിരുന്നു പൗരത്വ ഭേദഗതി ബിൽ. ഈ ബില്ലിലെ പ്രശ്‌ന പരിഹാരത്തിനായി നടന്ന പ്രതിഷേധ പരിപാടിയുടെ വേദിയിൽ പൊന്നാനി എംപി ഇടി മുഹമ്മദ് ബഷീര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, ഇതേ വേദിയിൽ മുസ്‌തഫ മരണത്തിന് കീഴടങ്ങുന്നത്. അത് കൊണ്ടും കൂടിയാണ് അദ്ദേഹത്തിന്റെ ഓര്‍മ്മക്ക് ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്’; സംഘാടകര്‍ വ്യക്തമാക്കി.
പുരസ്‌കാരം ലഭിക്കാനുള്ള അര്‍ഹതകളില്‍ ഒന്ന്; പൊന്നാനി താലൂക്ക് സ്വദേശികളായ വിദേശത്തോ സ്വദേശത്തോ സാമൂഹിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആളായിരിക്കണം. രണ്ടാമത്തേത്, 2015 മുതല്‍ 2020 വരെയുള്ള അഞ്ച് വര്‍ഷം സാമൂഹ്യ സേവന രംഗത്ത് സജീവമായി ഇടപെടുന്ന ആളായിരിക്കണം. ഈ രണ്ട് മാനദണ്ഡങ്ങളാണ് പ്രധാന പരിഗണന; പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഗ്ളോബൽ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി. അവാര്‍ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന [email protected] ഇ-മെയിലിലോ, 075588 33350 ഈ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്
പ്രഗല്‍ഭരായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുക. 10001 രൂപയും, പ്രശസ്‌തി പത്രവുമാണ് തെരഞ്ഞെടുക്കപ്പെടുന്ന ജേതാവിന് ലഭിക്കുക. എകെ മുസ്‌തഫയുടെ വിയോഗദിനമായ ഡിസംബര്‍ 31ന് വിതരണം ചെയ്യും. യോഗത്തില്‍ പ്രസിഡണ്ട് സി എസ് പൊന്നാനി അധ്യക്ഷത വഹിച്ചു. പി വി അബ്‌ദുല്‍ ഖാദര്‍ ഹാജി, ഇബ്രാഹിം മാളിയേക്കല്‍, പി എം അബ്‌ദുട്ടി, എ എം സാലിഹ്, അബ്‌ദുല്‍ ലത്തീഫ് കെ, ഉമര്‍ ഒകെ തുടങ്ങിയവര്‍ സംബന്ധിച്ചു. രാജന്‍ തലക്കാട്ട് സ്വാഗതവും ടി വി സുബൈര്‍ നന്ദിയും പറഞ്ഞു.
Ponnani News: 36 കോടി ചിലവ്; മൂന്നുവര്‍ഷം കൊണ്ട് വിള്ളലും യാത്രാഭീതിയും