പാലക്കാട്: അടച്ചുറപ്പുള്ള വീടെന്ന സ്‌നേഹജയുടെയും വീട്ടുകാരുടെയും സ്വപ്‌നം യാഥാർഥ്യമാകുന്നു. ചലനശേഷി നഷ്‌ടപ്പെടുന്ന രോഗം ബാധിച്ച് കിടപ്പിലായ പ്ളസ് ടു വിദ്യാർഥിനി സ്‌നേഹജക്ക് പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പിടിഎ വീട് നിർമിച്ചു നൽകി. 700 ചതുരശ്രയടി വിസ്‌തീർണമുള്ള കോൺക്രീറ്റ് വീടാണ് പിടിഎയുടെ നേതൃത്വത്തിൽ നിർമിച്ചിട്ടുള്ളത്.
വീടിന്റെ താക്കോൽദാനം ഇന്ന് എംഎൽഎ കെ ശാന്തകുമാരി പഞ്ചായത്ത് പ്രസിഡണ്ട് എസ് അനിതയുടെ സാന്നിധ്യത്തിൽ നിർവഹിക്കും.
എട്ടാം ക്‌ളാസ് മുതലാണ് സ്‌നേഹജ പത്തിരിപ്പാല സ്‌കൂളിൽ പഠിക്കാൻ തുടങ്ങിയത്. അന്ന് ആഴ്‌ചയിലൊരിക്കൽ വാഹനത്തിൽ വന്നിരുന്ന സ്‌നേഹജ പിന്നീട് യാത്ര ചെയ്യാനാവാതെ സ്‌കൂളിൽ എത്തിയിരുന്നില്ല. തുടർന്ന്, പറളി ബ്ളോക്ക് റിസോഴ്‌സ് കേന്ദ്രത്തിന്റെ കീഴിലുള്ള റിസോഴ്‌സ് അധ്യാപിക കെകെ സുസ്‌മിത സ്‌നേഹജയുടെ വീട്ടിലെത്തിയാണ് ക്‌ളാസ് എടുത്തിരുന്നത്.
നിലംപൊത്താറായ പ്ളാസ്‌റ്റിക് ഷീറ്റ് മേഞ്ഞ ഒരു വീട്ടിലാണ് സ്വയം എഴുന്നേൽക്കാൻ പോലും കഴിയാത്ത സ്‌നേഹജ കഴിഞ്ഞിരുന്നത്.
ഒരുദിവസം ക്‌ളാസെടുക്കാൻ വീട്ടിലെത്തിയ അധ്യാപിക, സ്‌നേഹജയുടെ മുറിക്കു മുകളിൽ പാമ്പിനെ കണ്ടതോടെയാണ് അടച്ചുറപ്പുള്ള ഒരു വീട് നിർമിച്ചു നൽകാനുള്ള ആലോചന തുടങ്ങിയത്. സ്‌നേഹജയുടെ കുടുംബത്തിന്റെ അവസ്‌ഥ അധ്യാപിക പിടിഎയും ബിആർസിയെയും അറിയിച്ചു. ഒ സുരേഷിന്റെ നേതൃത്വത്തിലുള്ള സ്‌കൂൾ പിടിഎയും ബിആർസിയും നാട്ടുകാരും അധ്യാപകരും വിദ്യാർഥികളും കൈകോർത്തതോടെ സ്‌നേഹജക്ക് വീടൊരുങ്ങുകയായിരുന്നു.
പത്തിരിപ്പാല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ നിർമിച്ചു നൽകുന്ന ആദ്യ ‘സ്‌നേഹ’ വീടാണിത്. സ്‌നേഹജയുടെ അച്ഛൻ മോഹന് കൂലിപ്പണിയാണ്. ഗിരിജയാണ് അമ്മ. ജിഷ്‌ണ, മേഘജ എന്നിവർ സഹോദരിമാരാണ്.
Malabar News: ജില്ലയിൽ 2.56 ലക്ഷം തൈകൾ വിതരണത്തിന് സജ്‌ജമായി