പാലക്കാട്: മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് പാലക്കാട് മണ്ണാർക്കാട് കുന്തിപ്പാടം ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിൽ പുലിയെ വലയിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. എന്നാൽ, 7.15 ഓടെ പുലി ചത്തു. മണിക്കൂറുകളോളം പുലി ഇരുമ്പ് വലയ്‌ക്കുള്ളിൽ കുടുങ്ങി കിടക്കുകയായിരുന്നു.
ശബ്‌ദം കേട്ടെത്തിയ ഫിലിപ്പ് തലനാരിഴയ്‌ക്കാണ് പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കോഴിക്കൂട്ടിൽ കയറാൻ ശ്രമിച്ചതിനിടെ പുലി കുടുങ്ങുകയായിരുന്നു. കൂട്ടിൽ കയറാനുള്ള ശ്രമത്തിനിടെ കൂടിന്റെ വലയിൽ പുലിയുടെ കാൽ കുടുങ്ങുകയായിരുന്നു. അതേസമയം, പുലിയുടെ ജഡം മണ്ണാർക്കാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസിലേക്ക് മാറ്റുകയാണ്. പോസ്‌റ്റുമോർട്ടം നടത്തിയ ശേഷമേ പുലി ചത്തതിന്റെ കാരണം വ്യക്‌തമാവുകയുള്ളൂ.
അതേസമയം, പുലി ചത്ത സംഭവത്തിൽ ജനത്തിന്റെ ഭാഗത്ത് നിന്ന് നിസ്സഹരണം ഉണ്ടായെന്ന വിമർശനവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ രംഗത്തെത്തി. പുലിയെ മയക്കുവെടി വെക്കാനുള്ള എല്ലാ തയ്യാറെടുപ്പും വനംവകുപ്പ് എടുത്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ജനം പൂർണമായി ഉദ്യോഗസ്‌ഥരുമായി സഹകരിക്കുകയാണ് വേണ്ടത്. ഫോട്ടോ എടുത്തും മറ്റും പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കരുത്. ഇവിടെ ചിലർ ഫോട്ടോ എടുത്തതും മറ്റും പുലിയെ പ്രകോപിപ്പിച്ചു. ഇത്തരം ഘട്ടങ്ങളിൽ വനപാലകർ നൽകുന്ന നിർദ്ദേശം നാട്ടുകാർ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Most Read: സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി അപകടാവസ്‌ഥയിൽ; ധവളപത്രം പുറത്തിറക്കി യുഡിഎഫ്