കൊൽക്കത്ത: ബിഹാർ തെരഞ്ഞെടുപ്പിൽ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം തുറുപ്പുചീട്ടായി ഉപയോഗിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി. റിയ ചക്രബര്‍ത്തിക്ക് എതിരെ തെളിവില്ലാത്ത കുറ്റങ്ങൾ ചുമത്തി പീഡിപ്പിക്കുകയാണ്. ബിഹാരികൾക്ക് നീതി നൽകാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂ എന്ന് ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
റിയയുടെ അറസ്റ്റ് പരിഹാസ്യമാണ്. ബംഗാളി ബ്രാഹ്മണ സ്ത്രീയാണ് റിയയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. റിയയുടെ പിതാവ് മുൻ സൈനിക ഉദ്യോഗസ്ഥനാണ്, രാഷ്ട്രത്തെ സേവിച്ച വ്യക്തിയാണ്. നടൻ സുശാന്തിനോടുള്ള നീതി ഒരു ബിഹാറിക്ക് മാത്രം ലഭിക്കേണ്ട നീതിയായി മാറ്റരുത്. അദ്ദേഹം ഒരു ഇന്ത്യൻ നടനായിരുന്നു, എന്നാൽ ബി.ജെ.പി അദ്ദേഹത്തെ ഒരു ബിഹാരി നടനാക്കി, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അവരുടെ കളി മാത്രമാണ് ഇതെന്നും അദ്ദേഹം കുറിച്ചു.
Read Also: ബിഹാറിൽ ‘മത്സ്യ സമ്പാദ യോജന’ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അധിർ രഞ്ജൻ ചൗധരിയെ പശ്ചിമബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷനായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. പശ്ചിമ ബംഗാൾ കോൺഗ്രസ് പ്രദേശ് കമ്മറ്റി മുൻ അദ്ധ്യക്ഷൻ സോമെൻ മിത്രയുടെ നിര്യാണത്തെത്തുടർന്നാണ് ചൗധരിയെ സ്ഥാനത്ത് നിയമിച്ചത്.