ന്യൂ ഡെൽഹി: ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘മത്സ്യ സമ്പാദ യോജന’ പദ്ധതി ബിഹാറിൽ ഉദ്ഘാടനം ചെയ്തു. മത്സ്യോത്പാദന മേഖലയിലെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതിയുടെ ഉദ്ഘാടന വേളയിൽ രാജ്യത്തെ ഗ്രാമങ്ങളെ ‘ആത്മനിർഭർ ഭാരതിന്റെ’ തൂണുകളെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. നവംബറിൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നത്.
കർഷകർക്ക് വേണ്ടിയുള്ള ഇ-ഗോപാൽ ആപ്ലിക്കേഷൻ അടക്കം ബിഹാറിലെ കാർഷിക, മൃഗപരിപാലന മേഖലയിലെ നിരവധി പുതിയ സംരംഭങ്ങൾ അദ്ദേഹം പ്രഖ്യാപിച്ചു.
” മത്സ്യ കൃഷിയിൽ ഉപജീവനം കണ്ടെത്തുന്ന നിരവധി പേർക്ക് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും, അടുത്ത 3, 4 വർഷങ്ങൾക്കുള്ളിൽ നിലവിലെ ഉത്പാദനത്തിന്റെ ഇരട്ടിയാണ് ലക്ഷ്യമിടുന്നത്, ഇത് മേഖലക്ക് പുത്തൻ ഉണർവ്വ് നൽകും”- പ്രധാനമന്ത്രി പറഞ്ഞു.
“രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ പദ്ധതി നിലവിൽ വന്നു കഴിഞ്ഞു. ഇരുപതിനായിരം കോടി രൂപയോളമാണ് വരുന്ന 4, 5 വർഷത്തേക്ക് പദ്ധതിക്കായി നീക്കിവച്ചത്, അതിൽ 1700 കോടി രൂപയുടെ പ്രവർത്തികൾ ഇന്ന് ആരംഭിക്കും”- ഉദ്ഘാടനവേളയിൽ അദ്ദേഹം വ്യക്തമാക്കി.