ഉയരങ്ങൾ കീഴടക്കാൻ പ്രായം ഒരു വെല്ലുവിളിയല്ലെന്ന് തെളിയിക്കുകയാണ് ഒരു മുത്തശ്ശി. മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക്‌സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയിൽ ലോകത്തെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ് ഹരിയാന സ്വദേശിനിയായ രാംബായി എന്ന 106 വയസുകാരി. നേട്ടങ്ങളുടെ പട്ടികയിൽ പ്രായം തന്നെ തോറ്റു നമസ്‌കരിക്കുകയാണ് ഈ മുത്തശ്ശിക്ക് മുന്നിൽ.
100 മീറ്റർ ഓട്ടത്തിൽ കഴിഞ്ഞ വർഷം ലോക റെക്കോർഡ് സ്വന്തമാക്കിയ ഈ മുത്തശ്ശി, കഴിഞ്ഞ ആഴ്‌ച ഡെറാഡൂണിൽ നടന്ന നാഷണൽ ഓപ്പൺ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്റർ ഓട്ടത്തിലും ഷോട്ട്പുട്ടിലും സ്വർണം നേടിയിരിക്കുകയാണ്. 104ആം വയസിൽ അത്‌ലറ്റിക്‌സിൽ പങ്കെടുക്കാൻ തുടങ്ങിയ രാംബായി വെറും രണ്ടു വർഷം കൊണ്ടാണ് തിളങ്ങുന്ന നേട്ടങ്ങൾ സ്വന്തമാക്കിയത്.
കഴിഞ്ഞ വർഷം വഡോദരയിൽ നടന്ന ഓപ്പൺ മാസ്‌റ്റേഴ്‌സ് അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ 85 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ 45.5 സെക്കൻഡുമായാണ് രാംബായി ലോകറെക്കോർഡിട്ടത്. രണ്ടു വർഷത്തിനിടെ ഇന്ത്യയിലും വിദേശത്തും നടന്ന 14 മൽസരങ്ങളിലായി രാംബായി നേടിയത് 200ലേറെ മെഡലുകളാണ്.
ഹരിയാന ചാർഖി ദാദ്രി ജില്ലയിലെ കാദ്‌മ ഗ്രാമത്തിൽ ജനിച്ച രാംബായി, വീട്ടുജോലികളും കൃഷിപ്പണികളുമായി കഴിഞ്ഞ ഒരു സാധാരണ വീട്ടമ്മയായിരുന്നു. 2016ൽ പഞ്ചാബുകാരിയായ ‘മൻ കൗർ’ നൂറാം വയസിൽ അമേരിക്കൻ മാസ്‌റ്റേഴ്‌സ് ഗെയിമിൽ 100 മീറ്റർ ഓട്ടത്തിൽ സ്വർണമെഡൽ നേടിയ വാർത്തയാണ് രാംബായിക്ക് പ്രചോദനമായത്. 41 വയസുള്ള കൊച്ചുമകൾ ഷർമിളയാണ് മുത്തശ്ശിക്ക് പ്രോൽസാഹനം നൽകിയത്.
ഒരിക്കൽ പോലും ഗ്രാമത്തിന് പുറത്തേക്ക് പോയിട്ടില്ലാത്ത രാംബായി ആദ്യം മടിച്ചെങ്കിലും പിന്നീട് കഠിന പ്രയത്‌നത്തിലൂടെ പരിശീലനം നടത്തി ട്രാക്കിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ ഉയരങ്ങൾ ഓരോന്നായി കീഴടക്കിയ രാംബായി കൗറിന്റെ റെക്കോർഡും തകർത്തു. ഇപ്പോൾ വളരെ സന്തോഷവതി ആണെന്നും തന്റെ നേട്ടങ്ങൾ ചെറുപ്പക്കാർക്ക് മാതൃകയാവട്ടെ എന്നുമാണ് ഇവർ പറയുന്നത്.
Most Read: ഏക സിവിൽ കോഡ്; സർക്കാരിന്റെ അടിയന്തിര പരിഗണനയിലില്ല- കേന്ദ്രമന്ത്രി