കൊച്ചി: പോലീസിന്റെ ലക്ഷ്യം തന്നെ ബുദ്ധിമുട്ടിക്കുക മാത്രമെന്ന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര സംവിധായിക ഐഷ സുൽത്താന. തന്റെ ഫ്‌ളാറ്റിൽ പോലീസ് റെയ്‌ഡ് നടത്തിയെന്നും ഐഷ പറയുന്നു. രാജ്യദ്രോഹ കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
പോലീസ് തന്നെ നിരന്തരമായി ചോദ്യം ചെയ്യുന്നത് ചിലരുടെ പ്രത്യേക താൽപര്യ പ്രകാരമാണെന്ന് ഐഷ പറയുന്നു. പരിശോധനയും ചോദ്യം ചെയ്യലും അടക്കമുള്ള ബുദ്ധിമുട്ടിക്കാനുള്ള നടപടികൾ ഇനിയും ഉണ്ടാകും. അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും ഐഷ സുൽത്താന പറഞ്ഞു.
ഉച്ചക്ക് 2.45ഓടെയാണ് കവരത്തി എസ്‌ഐയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഐഷയുടെ കാക്കനാട്ടെ ഫ്‌ളാറ്റിൽ എത്തിയത്. ചോദ്യം ചെയ്യൽ അഞ്ച് മണി വരെ തുടർന്നു. ഐഷയുടെ സഹോദരന്റെ ലാപ്‌ടോപ്, ബാങ്ക് രേഖകൾ തുടങ്ങിയവയും പോലീസ് പരിശോധിച്ചു. മുൻകൂട്ടി യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് പോലീസ് എത്തിയതെന്ന് ഐഷ പറഞ്ഞു. രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ ലാപ്‌ടോപ് പോലീസ് പിടിച്ചെടുത്തു.
ചാനൽ ചർച്ചക്കിടെ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ബയോവെപ്പൺ എന്ന പ്രയോഗം നടത്തിയതിന്റെ പേരിലാണ് ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. എന്നാൽ ഭരണകൂടത്തിനെതിരെ മനഃപൂർവം നടത്തിയ പദപ്രയോഗമല്ലെന്നും, സംഭവം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഇത് തിരുത്തിയെന്നും ഐഷ പോലീസിന് മൊഴി നൽകിയിരുന്നു.
ലക്ഷദ്വീപിലെ ബിജെപി ഘടകമാണ് ഐഷക്കെതിരെ പരാതി നൽകിയത്. നേരത്തെ കേസിൽ ലക്ഷദ്വീപിൽ വെച്ച് രണ്ട് തവണ പോലീസ് ഐഷയെ ചോദ്യം ചെയ്‌തിരുന്നു.
Also Read: കേരളത്തിലും ‘സിക’ സ്‌ഥിരീകരിച്ചു; തിരുവനന്തപുരത്ത് 12 പേർക്ക് രോഗബാധ