തിരുവനന്തപുരം : കേരളത്തിൽ ആദ്യമായി സിക വൈറസ് ബാധ സ്‌ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധ ഉണ്ടായത്. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പാറശാല സ്വദേശിയായ 24കാരിയായ ഗർഭിണിക്കാണ് രോഗബാധ. പൂനെ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് സംസ്‌ഥാനത്ത് വൈറസ് ബാധ സ്‌ഥിരീകരിച്ചത്.
ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് സിക പരത്തുന്നത്. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചർമ്മത്തിൽ ചുവന്ന പാടുകൾ, ചെങ്കണ്ണ് തുടങ്ങി ചിക്കൻ ഗുനിയക്കും, ഡെങ്കിപ്പനിക്കും സമാനമായ രോഗ ലക്ഷണങ്ങളാണ് സികയ്‌ക്കും ഉള്ളത്. നിലവിൽ സിക ബാധിക്കുന്ന ആളുകൾക്ക് പ്രത്യേക ചികിൽസ ലഭ്യമല്ല. പ്രകടമാകുന്ന രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിൽസ നൽകുന്നത്.
ആവശ്യമായ വിശ്രമം ലഭിച്ചാൽ സിക പൂർണമായും ഭേദമാക്കാൻ സാധിക്കും. എന്നാൽ ഗർഭിണികളിൽ സിക സ്‌ഥിരീകരിച്ചാൽ അത് ഗർഭസ്‌ഥ ശിശുവിന്റെ തലയോട്ടിയുടെ വളർച്ചയെ വരെ ബാധിക്കും. അതിനാൽ തന്നെ ഗർഭിണികളായ യുവതികൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
രക്‌തം സ്വീകരിക്കുന്നതിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും സിക പടരാൻ സാധ്യത ഉള്ളതിനാൽ വളരെയധികം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. സംസ്‌ഥാനത്ത് രോഗം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ രോഗബാധിതരുടെ യാത്രാ-സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കൂടാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
Read also : ഐഷ സുൽത്താനയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ലാപ്ടോപ് പിടിച്ചെടുത്തു