കോഴിക്കോട്: ആലപ്പുഴ ദേശീയപാത നിർമാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട പരാതിയിൽ ജി സുധാകരനെ പിന്തുണച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്ത് ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടന്നിരുന്നുവെന്ന് മന്ത്രി വ്യക്‌തമാക്കി.
അന്വേഷണ റിപ്പോർട് കിട്ടിയിട്ടുണ്ടെന്നും അത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. ഒരു മന്ത്രിക്ക് ചെയ്യാനാവുന്നത് ജി സുധാകരൻ അന്ന് ചെയ്‌തിട്ടുണ്ട്. കരാറുകാരോ ഉദ്യോഗസ്‌ഥരോ വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. മറ്റെന്തെങ്കിലും പുതുതായി അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
അരൂർ- ചേർത്തല എൻഎച്ച് ടാറിങ് വിവാദത്തിൽ എഎം ആരിഫ് എംപി പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. പരാതിയെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിൽ ഫണ്ടിന്റെ അപര്യാപ്‌തത കാരണം ടാറിന്റെ നിലവാരത്തിൽ കുറവ് വരുത്തിയെന്നാണ് പറഞ്ഞിട്ടുള്ളത്. തുടർന്ന് എൻഎച്ച് 66ലെ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിലോമീറ്റർ പുനർനിർമിച്ചതിൽ ക്രമക്കേട് ഉണ്ടെന്നും വിജിലൻസ് അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി ആരിഫ് എംപി പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകുകയായിരുന്നു.
അതേസമയം, മികച്ച രീതിയിലാണ് റോഡ് പുനർനിർമാണം പൂർത്തീകരിച്ചത് എന്ന് സുധാകരൻ പറയുന്നു. നിർമാണങ്ങൾക്ക് മേൽനോട്ടം വഹിച്ചത് മികവ് തെളിയിച്ച ഉദ്യോഗസ്‌ഥരാണ്. അപാകതയുണ്ടെങ്കിൽ പരിശോധിക്കട്ടെയെന്നും വിവാദം തന്നെ ബാധിക്കില്ലെന്നും ആയിരുന്നു സുധാകരന്റെ പ്രതികരണം.
Also Read: വനിതാ ഡോക്‌ടർക്ക് നേരെ ചെരിപ്പെറിഞ്ഞു; ആറ്റിങ്ങലിൽ രണ്ട് പേർ പിടിയിൽ