തിരുവനന്തപുരം: വഖഫ് നിയമ ഭേദഗതി ബില്ലിന് ഗവർണറുടെ അംഗീകാരം. നിയമസഭ ഏകകണ്‌ഠമായി പാസാക്കിയ ബില്ലാണ് ഗവർണർ ആരിഫ് മുഹമദ് ഖാൻ ഒപ്പിട്ടത്. വഖഫ് നിയമനം പിഎസ്‌സിക്കു വിട്ട തീരുമാനം പിൻവലിച്ചു കൊണ്ടുള്ള ഭേദഗതിക്കാണ് അംഗീകാരം ലഭിച്ചത്.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പോരിന്റെ പുതിയ തലങ്ങളിലേക്ക് കടന്നത്. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്‌ഥാന സര്‍ക്കാർ പ്രവർത്തിക്കുന്നതെന്ന് ഗവർണർ പറഞ്ഞു. മൂന്നു വർഷം മുമ്പ് കണ്ണൂരിൽ തനിക്കെതിരെ വധശ്രമമുണ്ടായപ്പോൾ കേസെടുത്തില്ലെന്നും ഇദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്‌തമാക്കി. 3 വര്‍ഷം മുമ്പ കണ്ണൂരില്‍ വച്ച് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ല, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആര്‍ക്കാണെന്നും ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞതെന്നും ഗവര്‍ണര്‍ ചോദിക്കുന്നു.
അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല, പതിവായി കാര്യങ്ങള്‍ വിദശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. സംസ്‌ഥാനത്ത് സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും താൻ ഗവർണർ ആയിരിക്കുന്ന കാലം അത് സമ്മതിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഭീഷണി സ്വരത്തില്‍ ഗവര്‍ണര്‍ സംസാരിക്കുന്നത് ജനം കാണുന്നുണ്ടെന്നും ഗവർണർക്ക് എന്താണ് സംഭവിച്ചതെന്ന് അദ്ദേഹമോ ബന്ധപ്പെട്ടവരോ പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞിരുന്നു.
Related Read: ഗവർണർ അസംബന്ധം എഴുന്നള്ളിക്കുന്നു; മുഖ്യമന്ത്രി