തൊടുപുഴ: ജനുവരി ഒമ്പതിന് ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് എൽഡിഎഫ്. നിയമസഭാ ഏകകണ്‌ഠമായി പാസാക്കി ഗവർണർക്ക് നൽകിയ 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നൽകാത്ത ഗവർണറുടെ നിലപാടിനെതിരേയാണ് ഹർത്താൽ.
ഒമ്പതിന് തീരുമാനിച്ച രാജ്‌ഭവൻ മാർച്ചിന്റെ അന്ന് തന്നെ തൊടുപുഴയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് തീയതി നൽകിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ചാണ് ഹർത്താൽ. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉൽഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്തുമെന്ന് അറിയിച്ചത്.
എന്നാൽ, രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും നടപടി പ്രതിഷേധാർഹമാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിക്കുന്നു. ഇരുകൂട്ടരും അവരുടെ തീരുമാനം പിൻവലിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
അതിനിടെ, നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഗവർണർ സഞ്ചരിക്കുന്ന റൂട്ട് അവരുടെ തീരുമാനമാണ്. പോലീസ് എൽഡിഎഫ് സർക്കാരിന് കീഴിലാണ്. തനിക്കെതിരെ പ്രതിഷേധം നടത്തുന്നതും സർക്കാരിന്റെ ആളുകളാണ്. പിന്നെ എന്തിനാണ് ഈ നാടകമെന്നും ഗവർണർ ചോദിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം പുതുവർഷത്തിൽ ആരംഭിക്കുന്നത്. ജനുവരി 25ന് സമ്മേളനം വിളിക്കാനാണ് സർക്കാർ ആലോചന.
Most Read| അണയില്ല മോനെ! ഒരു നൂറ്റാണ്ടിലേറെയായി പ്രകാശം പരത്തുന്ന ബൾബ്