കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്‌താവനകൾ കള്ളമെന്നു തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാൻ. ‘ടൂറിസ്‌റ്റ്’ സംഘത്തിന്റെ മുഖ്യ പരിചാരകൻ ബംഗാളിൽ നടത്തിയ പ്രസംഗത്തിന്റെ വസ്‌തുത പരിശോധിക്കുന്നു, പ്രസംഗത്തിലെ കെട്ടിച്ചമച്ച, തെറ്റായ ഏഴു വിവരങ്ങള്‍; യഥാർഥത്തിൽ അദ്ദേഹത്തിന്റെ നിലവാരമനുസരിച്ച് ഇത് വളരെ കുറവാണ്!,”- എന്ന ക്യാപ്ഷനോടെ ട്വിറ്ററിലാണ് ഒബ്രിയാന്‍ ഇക്കാര്യം പറഞ്ഞത്.
പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിക്ക് വേണ്ടിയാണ്. എന്നിട്ട് ഇപ്പോള്‍ പാര്‍ട്ടിയിലുള്ളവര്‍ കൂറുമാറിയെന്ന് ആരോപിക്കുന്നു; എന്നായിരുന്നു അമിത് ഷായുടെ ഒരു വാദം. എന്നാല്‍ മമത കോണ്‍ഗ്രസ് വിട്ടത് മറ്റൊരു പാര്‍ട്ടിയില്‍ ചേരാനല്ല, പകരം സ്വന്തമായി ഒരു പാര്‍ട്ടി ഉണ്ടാക്കാനാണ്. 1998ല്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് രൂപം നൽകിയെന്ന് ഡെറിക് ഒബ്രിയാന്‍ മറുപടി നൽകി.
‘ആയുഷ്‌മാൻ ഭാരത്’ എന്ന പദ്ധതി കൊണ്ട് ബംഗാളിലെ ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്നായിരുന്നു അമിത് ഷായുടെ മറ്റൊരു വാദം. എന്നാല്‍ ആയുഷ്‌മാൻ പദ്ധതിക്ക് രണ്ട് വര്‍ഷം മുമ്പ് കൊണ്ട് വന്ന ‘സ്വാസ്‌ത്യ സതി’ എന്ന സംസ്‌ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ 1.4 കോടി കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും മറ്റും കൊണ്ടുവന്നെന്ന് ഒബ്രിയാന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കിസാന്‍ ഫണ്ടായ 6,000 രൂപ ബംഗാള്‍ മുക്കുകയാണെന്നായിരുന്നു ഷായുടെ മറ്റൊരു ആരോപണം. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വാര്‍ഷിക സഹായ ധനമായി 5,000 രൂപ നല്‍കുന്നുണ്ടെന്ന് പറഞ്ഞ ഒബ്രിയാന്‍ കേന്ദ്രം ഒരു ഏക്കറിന് 1,214 രൂപ എന്ന നിരക്കിനല്ലേ പണം കൊടുക്കുന്നതെന്ന മറുചോദ്യവും അമിത് ഷായോട് ഉന്നയിച്ചു.
#FactCheck of the speech made in Bengal by the henchman of the “tourist gang”.
7 pieces of concocted, false info in one speech. Actually, by his standards, quite low! pic.twitter.com/MgvktqcFt3
— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) December 20, 2020
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബംഗാളില്‍ 300ഓളം ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നായിരുന്നു അമിത് ഷായുടെ മറ്റൊരു ആരോപണം. ആത്‌മഹത്യ ചെയ്‌ത ബിജെപി പ്രവര്‍ത്തകരെ പോലും കൊലപാതകത്തിന്റെ കൂട്ടത്തില്‍ കൂട്ടിയാണ് അമിത് ഷാ ഇത് പറയുന്നതെന്ന് ഒബ്രിയാന്‍ പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ബംഗാളില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് സുരക്ഷ ഒരുക്കിയില്ലെന്നായിരുന്നു ഷായുടെ മറ്റൊരു കുറ്റപ്പെടുത്തൽ. എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ നഡ്ഡക്ക് ഇസഡ് പ്ളസ് കാറ്റഗറി സുരക്ഷ നല്‍കിയെന്നും പക്ഷെ, അദ്ദേഹം എല്ലാ നിര്‍ദേശങ്ങളും തെറ്റിച്ചെന്നും ഒബ്രിയാന്‍ തിരിച്ചടിച്ചു. ഇങ്ങനെ അമിത് ഷായുടെ എല്ലാ വാദങ്ങളെയും ഒബ്രിയാന്‍ വസ്‌തുതകൾ നിരത്തി തകർത്തു.
Also Read: ഗുജറാത്തിലെ രാത്രികാല കര്‍ഫ്യൂ; ദുരിതത്തിലായി കര്‍ഷകര്‍