ന്യൂഡെൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പം ബിജെപി ദേശീയ ആസ്‌ഥാനത്തെത്തിയ അനിൽ ആന്റണി, കേന്ദ്രമന്ത്രി പിയൂഷ് ഗോയലിൽ നിന്ന് ഔദ്യോഗിക പാർട്ടി അംഗത്വം സ്വീകരിച്ചു. മൂന്ന് മണിക്ക് പ്രധാന വ്യക്‌തി ബിജെപിയിൽ ചേരുമെന്ന് പാർട്ടി ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ, വിഷയത്തിൽ പരസ്യ പ്രതികരണത്തിന് അനിൽ ആന്റണി തയ്യാറായിട്ടില്ല.
കോൺഗ്രസ് അംഗത്വം രാജിവെച്ച ശേഷമാണ് അദ്ദേഹം ബിജെപി ആസ്‌ഥാനത്ത് എത്തിയത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽനിന്ന് അനിൽ ആന്റണി രാജിവെച്ചിരുന്നു. നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ചതോടെ കോൺഗ്രസിൽ നിന്നും കടുത്ത വിമർശങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന സാഹചര്യത്തിൽ ആയിരുന്നു രാജി. പിന്നീട് കോൺഗ്രസിനെ വിമർശിച്ചു പലതവണ രംഗത്തെത്തി.
ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെയാണ് അനിൽ ആന്റണി കോൺഗ്രസിൽ നിന്ന് അതൃപ്‌തി നേരിട്ടത്. തുടർന്നാണ് അദ്ദേഹം കോൺഗ്രസിന് എതിരായ പരസ്യ നിലപാടുകൾ സ്വീകരിച്ചു തുടങ്ങിയത്. ‘2024ലെ പൊതുതിരഞ്ഞെടുപ്പ്, കോൺഗ്രസിനെ ചവറ്റുകൊട്ടയിലെറിയാൻ രാജ്യത്തെ ജനങ്ങൾക്കുള്ള മികച്ച അവസരമാണെന്ന്’ അനിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ, കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിക്കെതിരായ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡണ്ട് ബിവി ശ്രീനിവാസന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി അനിൽ ആന്റണി രംഗത്തെത്തിയിരുന്നു. ‘സംസ്‌കാരമില്ലാത്ത വായിൽ നിന്നാണ് രാഷ്‌ട്രീയ വാഗ്‌വാദത്തിന് വേണ്ടിയാണെങ്കിൽ പോലും ഇത്തരം പരാമർശങ്ങൾ വരികയെന്നും’ വിശദമാക്കിക്കൊണ്ടാണ് ബിവി ശ്രീനിവാസന്റെ വിവാദ പരാമർശ വീഡിയോ അനിൽ പങ്കുവെച്ചത്.
‘നാണം കേട്ടവർ’ എന്നും കുറിപ്പിൽ അനിൽ വ്യക്‌തമാക്കുന്നുണ്ട്. ഇതിന് പിന്നാലെ വിഷയ സംബന്ധമായ ചാനൽ ചർച്ചയിൽ സ്‌മൃതി ഇറാനിയെ പിന്തുണച്ചും കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചും രംഗത്തുവന്നതോടെ, അനിലിന്റെ ബിജെപി പ്രവേശനം കൂടുതൽ ചർച്ചയായി. ‘സ്വന്തം കഴിവുകൊണ്ട് ഉയർന്നു വന്ന വനിതാ നേതാവ് എന്നാണ്’ സമൃതിയെ അനിൽ വിശേഷിപ്പിച്ചത്.
Most Read: ഇന്ത്യ ഹനുമാനെ പോലെ വെല്ലുവിളികളെ നേരിടാൻ സജ്‌ജം; പ്രധാനമന്ത്രി