തിരുവനന്തപുരം: കോൺഗ്രസിൽ അവശേഷിക്കുന്ന 6 സീറ്റുകളിലെ സ്‌ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂർക്കാവിൽ പിസി വിഷ്‌ണുനാഥും തവനൂരിൽ റിയാസ് മുക്കോളിയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തും സ്‌ഥാനാർഥികളായേക്കും എന്നാണ് സൂചന. ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ ഇറക്കാനും ആലോചനയുണ്ട്.
നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ഇനി നാല് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ. പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്‌ഥാനാർഥി പ്രഖ്യാപനം ഇനിയും വൈകരുതെന്നാണ് കോൺഗ്രസിലെ തീരുമാനം. അതിനാൽ ഇന്നലെ രാത്രി തന്നെ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്‌ച നടത്തി. പരാതികളുമായി മുന്നോട്ട് വന്ന മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശ്, ആര്യാടൻ ഷൗക്കത്ത് എന്നിവരുമായി നേതാക്കൾ സംസാരിച്ചു. ഡെൽഹിയിലുള്ള കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും ചർച്ച നടത്തിയതോടെ കോൺഗ്രസിൽ ഏകദേശ ധാരണയായി.
കുണ്ടറയിൽ മൽസരിക്കുമെന്ന് കരുതിയ പിസി വിഷ്‌ണുനാഥിനെ വട്ടിയൂർക്കാവിൽ ഇറക്കും. ഈ മണ്ഡലത്തിൽ ആദ്യം നിശ്‌ചയിച്ചിരുന്ന കെപി അനിൽ കുമാറിന് എതിരെ പ്രതിഷേധം ഉയർന്നതും വിഷ്‌ണുനാഥിനെ സ്‌ഥാനാർഥിയാക്കാനുള്ള സാധ്യത കൂട്ടി. അതേസമയം, പൊതുപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റില്ല. പകരം തവനൂരിൽ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി മൽസരിക്കും.
നിലമ്പൂരിൽ മലപ്പുറം ഡിസിസി പ്രസിഡണ്ട് വിവി പ്രകാശിനെ ഇറക്കുമ്പോൾ പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തിനെയാണ് പരിഗണിക്കുന്നത്. എതിർപ്പുകൾ ഉയരുന്നുണ്ടെങ്കിലും ടി സിദ്ദീഖിനെ കൽപറ്റയിൽ തന്നെ നിർത്താനാണ് തീരുമാനം. ഇന്ന് രമേശ് ചെന്നിത്തല വയനാട്ടിലെത്തി പ്രതിഷേധകരോട് സംസാരിച്ച് തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കും.
Also Read: കേരളത്തിൽ എൽഡിഎഫിന് തുടർഭരണം, ബിജെപിക്ക് തിരിച്ചടി; ശരദ് പവാർ