കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് സ്‌ഥിരീകരണം. കഴിഞ്ഞ ദിവസം പിടിയിലായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാനാണ് കൊല നടത്തിയതെന്നും പോലീസ് അറിയിച്ചു. നിരീക്ഷണത്തിലായിരുന്ന പ്രതിയെ ഇന്നലെ വൈകിട്ട് മലപ്പുറത്തെ വീട്ടിൽ വെച്ചാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ബലാൽസംഗം ഉൾപ്പടെ 50ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.
മോഷണശ്രമത്തിനിടെയാണ് പ്രതി അനുവിനെ കൊലപ്പെടുത്തിയത്. മോഷ്‌ടിച്ച ബൈക്കിലാണ് പ്രതി എത്തിയത്. തുടർന്ന് ഇയാൾ അനുവിന് ബൈക്കിൽ ലിഫ്റ്റ് കൊടുത്തു. വഴിയിൽ വെച്ച് തോട്ടിൽ തള്ളിയിട്ട് വെള്ളത്തിൽ തല ചവിട്ടി താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം പ്രതി അനുവിന്റെ സ്വർണവുമായി കടന്നുകളയുകയായിരുന്നു.
യുവതി മുങ്ങി മരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് അനുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്. എങ്കിലും അനുവിനെ മുക്കി കൊലപ്പെടുത്തിയതാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിരുന്നില്ല. മരണത്തിന് മുൻപ് ബലപ്രയോഗം നടന്നതായും സംശയമുണ്ട്. അനുവിന്റെ കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. മോഷണമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. പീഡനം നടന്നതിന്റെ ലക്ഷണമില്ല.
തോട്ടിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് അനുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. സമീപത്തുള്ള സിസിടിവി ക്യാമറയിലും ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നു. അനുവിന്റെ മരണം കൊലപാതകമെന്ന് ഉറപ്പിച്ച നാട്ടുകാർ നേരത്തെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
അനുവിന്റെ സ്വർണമാലയും മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്‌ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞിരുന്നു. കമ്മൽ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. അത് സ്വർണവുമല്ല. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിൽ നിന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്. പേരാമ്പ്ര ഡിവൈഎസ്‌പി കെഎം ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പോലീസ് ഇൻസ്‌പെക്‌ടർ എംഎ സന്തോഷിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Most Read| ഇസ്‌ലാം വിരുദ്ധത; യുഎന്നിൽ പാക് പ്രമേയം, വിട്ടുനിന്ന് ഇന്ത്യ