സിനിമയില്‍ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുന്ന രംഗം ഉപയോഗിച്ചു എന്നാരോപിച്ച് ‘മോഹന്‍കുമാര്‍ ഫാന്‍സ്’ എന്ന സിനിമക്കെതിരെയും അതിലെ താരങ്ങള്‍ക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച ‘രാഹുൽ ഈശ്വർ‘ സംഭവം, ഏപ്രില്‍ ഫൂള്‍ ‘തമാശ‘ ആയിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്ത്.
തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽവരുന്ന കാര്യങ്ങൾ മാദ്ധ്യമങ്ങൾ പോലും വിശ്വാസത്തിലെടുത്ത് വാർത്തയാക്കുന്നതാണ് എന്നും, ഇത്തരം തമാശ വാർത്തയാകുമ്പോൾ വിവിധ മാദ്ധ്യങ്ങളിലെ നൂറുകണക്കിന് റിപ്പോർട്ടേഴ്സിന്റെ സമയവും എനർജിയും താൻ നശിപ്പിക്കുകയാണ് എന്നും യാതൊരു വാർത്താമൂല്യവും ഇല്ലാത്ത ഇത്തരം ‘തമാശകൾ‘ വായിക്കുന്ന അനേകായിരം പേരുടെ സമയം താൻ അപഹരിക്കുകയാണ് എന്നും മനസിലാക്കാതെ രാഹുൽ ഈശ്വർ നടത്തിയ ഈ ‘ഏപ്രില്‍ ഫൂള്‍ പ്രാങ്ക്‘ സിനിമയുടെ പ്രചാരണത്തിന് വേണ്ടിയുള്ള ‘പെയ്ഡ് പ്രമോഷൻ‘ ആയിരുന്നു എന്നാണ് ഒരുവിഭാഗം പറയുന്നത്.
തീരെ കാഴ്ചക്കാരില്ലാത്ത ഒരുസിനിമക്ക് വിവാദങ്ങളിലൂടെ കാഴ്ചക്കാരെ ഉണ്ടാക്കിനൽകാനുള്ള നീക്കമായായിരുന്നു ഇതെന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ മറ്റൊരു വിഭാഗം പറയുന്നത് തീയേറ്ററിൽ ഇരുന്ന് വീഡിയോ റെക്കോർഡ് ചെയ്ത് തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റിയതിന് എതിരെ ‘പൈറസി കേസ്’ വരും എന്ന അണിയറ പ്രവർത്തകരുടെ ‘അറിയിപ്പിൽ‘ പേടിച്ചാണ് സംഭവം ‘ഏപ്രിൽ ഫൂളിന്റെ‘ തലയിൽകെട്ടിവെച്ച് തടിതപ്പിയതെന്നും ഒരുവിഭാഗം പറയുന്നു.
എന്നാൽ രാഹുൽ മലബാർന്യൂസിനോട് പറഞ്ഞതിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്; യഥാർഥത്തിൽ ഇത്രയും ചർച്ചയിലേക്കോ, വാർത്താ പ്രാധാന്യത്തിലേക്കോ ഇതുപോകുമെന്ന് ഞാൻ കരുതിയിട്ടില്ല. കാരണം ഏപ്രിൽ ഫൂൾ തമാശയാണെന്ന് മനസിലാക്കാൻ വേണ്ടി തന്നെ പ്രസ്തുത പോസ്റ്റിൽ ‘കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. “ഇന്ന്” തന്നെ നൽകും‘ എന്നാണു രേഖപ്പെടുത്തിയത്. നിർഭാഗ്യവശാൽ അത് നിരവധി മാദ്ധ്യമങ്ങൾ വാർത്തയാക്കി. അങ്ങനെ സംഭവിക്കുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചിട്ടില്ല.
രാഹുൽ തുടർന്നു; തിയേറ്റേറ്ററിൽ ഇരുന്നു ഒരു സീൻ എടുത്ത് അത് എഫ്ബിയിൽ പോസ്റ്റുമ്പോൾ ഉണ്ടാകുന്ന നിയമപ്രശ്നങ്ങൾ അറിയാത്ത ഒരാളല്ലല്ലോ ഞാൻ. അതും അറിയാം. തിയേറ്ററിൽ നിന്ന് ആ സീൻ ഷൂട്ട് ചെയ്യുമ്പോഴും അറിയാം, പിന്നീട് കുറച്ചു വാക്കുകൾകൂടി ചേർത്ത് പോസ്റ്റ് ചെയ്യുമ്പോഴും ഞാൻ ആലോചിച്ചിരുന്നു ‘ഞാൻ ഉദ്ദേശിക്കാത്ത രീതിയിലിത് എടുക്കുമോ‘ എന്ന്. എങ്കിലും ഒരു തമാശ മൂഡിൽ പോസ്റ്റ് ചെയ്തു. അതിത്രയും വാർത്താ പ്രാധാന്യം നേടുമെന്ന് ഞാൻ കരുതിയില്ല. എന്തായാലും ഒരു കാര്യം പഠിച്ചു, എന്നെ പോലെ ഒരാൾ ഏപ്രിൽ ഫൂൾ ദിനത്തിൽ ആണെങ്കിലും ഒരു ‘പ്രാങ്ക്’ പോസ്റ്റ് ചെയ്യുമ്പോൾ സൂക്ഷിക്കണമെന്ന്.
തിയേറ്ററിൽ കണ്ടിരിക്കാവുന്ന ഒരു ‘ഫാമിലി’ മൂവിയാണ് ‘മോഹന്‍കുമാര്‍ ഫാന്‍സ്‘. അതിന് ഇതൊരു സഹായമായതിൽ സന്തോഷവും ഒപ്പം എന്നെ വിശ്വസിക്കുന്ന ആളുകൾക്കും മാദ്ധ്യമങ്ങൾക്കും ഈ തമാശ ബുദ്ധിമുട്ടായതിൽ വിഷമവും ഉണ്ട്. തീർച്ചയായും ഇനി ശ്രദ്ധിക്കും; രാഹുൽ പറഞ്ഞു.
മുൻപ് ഒരു ചാനൽ ചര്‍ച്ചക്കിടെ വാര്‍ത്താ അവതാരകന് അഭിലാഷ് മോഹനനുമായി രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങളാണ് സിനിമയില്‍ കോമഡിയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുൻപ് നടന്ന ഈ സംഭവങ്ങളറിയുന്ന മാദ്ധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർ രാഹുൽ ‘കേസുകൊടുക്കും‘ എന്ന് പറഞ്ഞപ്പോൾ അത് വിശ്വാസത്തിൽ എടുക്കുകയായിരുന്നു.
‘അഭിലാഷേ മുപ്പത് സെക്കന്റ് തരൂ, കഷ്ടമാണിത്‘ എന്ന് രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെടുന്ന രംഗമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ‘മുപ്പത് സെക്കന്റ് കൊടുക്കു അഭിലാഷേ‘ എന്ന് സിനിമയിൽ കുഞ്ചാക്കോ ബോബനും സൈജു കുറുപ്പും അലൻസിയറും മറുപടിയായും പറയുന്നുണ്ട്. സിനിമയിലൂടെ തന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി സ്വീകരിക്കാൻ പോകുന്ന വിവരം തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ രാഹുൽ അറിയിച്ചത്. ചുരുങ്ങിയ മണിക്കൂറുകൾക്ക് ഉള്ളിൽ തന്നെ സംഭവം ഏപ്രില്‍ ഫൂളാണെന്നും വീട്ടുകാരുമൊത്താണ് താന്‍ സിനിമ കണ്ടതെന്നും അറിയിച്ചുകൊണ്ട് രാഹുല്‍ ഈശ്വര്‍ ലൈവില്‍ വന്നു.
എന്നാലിത് മുൻപ് നൽകിയ തമാശയോളം സ്പ്രെഡ് ആയിരുന്നില്ല. “മോഹന്‍കുമാര്‍ ഫാന്‍സിന്റെ എല്ലാ ടീമിനും ആശംസകൾ നേരുന്നു. സംവിധായകൻ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബൻ, ശ്രീ സൈജു കുറുപ്പ് അടക്കം എല്ലാവർക്കും നൻമ നേരുന്നു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെൻഷൻ അടിച്ചു എന്ന് അറിയാം.ഏപ്രിൽ ഫൂൾ സ്പിരിറ്റിൽ എടുക്കണം“ എന്നിങ്ങനെ ആയിരുന്നു രാഹുലിന്റെ വിശദീകരണം.
Related Read: കുഞ്ചാക്കോ ബോബനും ‘മോഹന്‍കുമാര്‍ ഫാന്‍സി’നുമെതിരെ നിയമ നടപടിയുമായി രാഹുൽ ഈശ്വര്‍