അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
തുടക്കം മുതൽ പ്രതിരോധത്തിൽ ഊന്നിയ കളി കാഴ്‌ചവെച്ച ഇന്ത്യക്ക് ക്യാപ്റ്റൻ കോലിയുടെ വിക്കറ്റ് നഷ്‌ടപ്പെട്ടതാണ് തിരിച്ചടിയായത്. തുടക്കത്തിൽ വിക്കറ്റ് നഷ്‌ടമായിട്ടും മൽസരത്തിൽ നേടിയ മുൻതൂക്കം കോലിയുടെ റണ്ണൗട്ടിലൂടെ ഇന്ത്യ കളഞ്ഞുകുളിച്ചു.
രവിചന്ദ്രൻ അശ്വിൻ (15), വൃദ്ധിമാൻ സാഹ (9) എന്നിവരാണ് ക്രീസിൽ. ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 180 പന്തുകൾ നേരിട്ട കോലി, എട്ടു ഫോറുകളുടെ അകമ്പടിയോടെയാണ് 74 റൺസ് എടുത്തത്.
രഹാനെ 92 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 42 റൺസ് നേടി. ഇന്നിങ്സിലെ രണ്ടാം പന്തിൽത്തന്നെ ഓപ്പണർ പൃഥ്വി ഷായുടെ (0) വിക്കറ്റ് നഷ്‌ടമായി. സ്‌കോർ ബോർഡിൽ 32 റൺസ് മാത്രമുള്ളപ്പോൾ സഹ ഓപ്പണർ മായങ്ക് അഗർവാളിന്റെയും (17) വിക്കറ്റ് നഷ്‌ടമായതാണ്.
പിന്നീട് കോലിയും പൂജാരയും ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും പൂജാര പുറത്തായി. ഓസീസിനായി മിച്ചൽ സ്‌റ്റാർക്ക് രണ്ടും ജോഷ് ഹെയ്‍സൽവുഡ്, പാറ്റ് കമ്മിൻസ്, നേഥൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
Read Also: തിരക്കഥയും സംവിധാനവും ‘കുക്ക് ബാബു’; ‘ബ്ളാക്ക് കോഫി’ ട്രെയ്‌ലർ പുറത്ത്