പാലക്കാട്: കോൺഗ്രസ് പുന:സംഘടന ഉണ്ടായേ തീരൂ എന്ന ഉറച്ച നിലപാടിൽ എവി ഗോപിനാഥ്. അതിൽ നിന്ന് മാറിയുള്ള ഒരു തീരുമാനവും അംഗീകരിക്കില്ല. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ മുന്നോട്ട് പോകില്ലെന്നും ഗോപിനാഥ് പറഞ്ഞു.
നേതാക്കളുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകുന്നില്ല. നേരിയ പ്രതീക്ഷ മാത്രമാണ് ഇപ്പോഴുള്ളത്. അതുമായി കാത്തിരിക്കും. നാളെ രാത്രിവരെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കുമെന്നും ഗോപിനാഥ് പറഞ്ഞു.
പാർട്ടിയിൽ മാറ്റം അനിവാര്യമാണ്. ഗ്രൂപ്പിസം കോൺഗ്രസിന്റെ ആണിവേര് അറുക്കും. കോൺഗ്രസിന് ജീവൻ നൽകിയ പ്രവർത്തകർ പ്രതിസന്ധിയിലാണ്. കോൺഗ്രസ് അഖിലേന്ത്യാ നേതാക്കളെ വരെ വിവരം അറിയിച്ചു. ദുഃഖങ്ങളും പ്രയാസങ്ങളും മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. സുഖം മാത്രം അറിയുന്നവരാണ് പാർട്ടിയുടെ തലപ്പത്തുള്ളവരെന്നും ഗോപിനാഥ് ആരോപിച്ചു.
പെരിങ്ങോട്ടു കുറിശ്ശിയിൽ തന്നെ അനുകൂലിക്കുന്നവരെ വിളിച്ചുകൂട്ടി എവി ഗോപിനാഥ് ഇന്ന് യോഗം ചേർന്നിരുന്നു. പ്രശ്‌ന പരിഹാരം വൈകുന്നതിനെ തുടർന്നാണ് ഭാവി പരിപാടികൾ തീരുമാനിക്കാൻ യോഗം ചേർന്നത്.
ഗോപിനാഥ് എന്ത് തീരുമാനമെടുത്താലും ഒപ്പമുണ്ടെന്ന് പ്രവർത്തകർ പറയുന്നു. പെരിങ്ങോട്ടു കുറിശ്ശി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Read Also: ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി