കണ്ണൂര്‍: മഴക്കാലം കഴിയുന്നതോടെ അഴീക്കല്‍ തുറമുഖത്ത് നിന്ന് കണ്ടെയ്നര്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് തുറമുഖ വകുപ്പ് അധികൃതര്‍. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുമായി സഹകരിച്ച് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്ന പദ്ധതികളും ആസൂത്രണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. തുറമുഖം കൂടുതല്‍ ലാഭകരമാകണമെങ്കില്‍ കൂടുതല്‍ കപ്പലുകള്‍ മത്സര സ്വഭാവത്തോടെ എത്തിച്ചേരണം. നിലവില്‍ ലക്ഷദ്വീപുമായി ബന്ധപ്പെട്ട വ്യാപാരത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് മംഗളൂരു, ബേപ്പൂര്‍ തുറമുഖങ്ങളാണ്. കോഴിക്കോട് തുറമുഖ വകുപ്പ് ഓഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ കമ്പനികള്‍ അഴീക്കലിലേക്ക് സര്‍വീസ് നടത്താനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. ഇതുവഴിയെത്തുന്ന 20 അടി കണ്ടെയ്‌നറിനു 21,000 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചിട്ടുണ്ട്.
അഴീക്കല്‍ തുറമുഖത്തിന്റെ എല്ലാ സാധ്യതകളും പരമാവധി വിനിയോഗിക്കുകയാണെങ്കില്‍ വ്യാവസായിക പുരോഗതിയില്‍ വന്‍ നേട്ടം ഉണ്ടാകുമെന്നാണ് വ്യാപാര സമൂഹം പറയുന്നത്. ഇതിന്റെ ഭാഗമായി കപ്പല്‍ ചാലിന്റെ ആഴം സ്ഥിരമായി കൂട്ടണം എന്നതാണ് ഇപ്പോള്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. നിലവിലെ ചാലിന്റെ ആഴം 4 മീറ്ററാണ്. വലിയ കപ്പലുകള്‍ വരാന്‍ 7 മീറ്റര്‍ ആഴമെങ്കിലും ആവശ്യമാണ്. ഡ്രജറുപയോഗിച്ച് 10 മീറ്റര്‍ ആഴത്തില്‍ വരെ മണ്ണ് നീക്കാമെന്ന് അധികൃതര്‍ പറയുന്നു. എങ്കില്‍, 4000 ടണ്‍ വരെയുള്ള കപ്പലുകള്‍ക്ക് നിലവില്‍ എത്തിച്ചേരാന്‍ സാധിക്കും.ഇതിലൂടെ ലക്ഷ്യദ്വീപുമായി മെച്ചപ്പെട്ട വ്യാപാര ബന്ധം ഉണ്ടാക്കാന്‍ സാധിക്കും. കുടക് മേഖലയില്‍ നിന്നുള്ള കാപ്പി കയറ്റുമതിക്കും ജില്ലയിലെ പ്ലൈവുഡ് മേഖലയുടെ വളര്‍ച്ചക്കും ഇത് ഗുണകരമായി തീരും.
വിദേശ ചരക്ക് ഗതാഗതത്തിന് പര്യാപ്തമായ രീതിയില്‍ 3 ഘട്ടങ്ങളിലായി തുറമുഖം നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അഴിമുഖത്തോട് ചേര്‍ന്നായിരിക്കും നിര്‍മാണം. ചരക്ക് നീക്കത്തിന്റെ സാധ്യതകള്‍ അനുസരിച്ചാണ് വ്യാവസായിക പുരോഗതിയുടെ തോത്. അഴീക്കല്‍ തുറമുഖത്തിന്റെ വികസനം പൂര്‍ത്തിയാകുന്നതോടെ ഉത്തരമലബാറിന്റെ സാമ്പത്തികരംഗത്ത് വലിയ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.