തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ നിർണായക നീക്കവുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന ഉത്തരവ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ശിശുക്ഷേമ സമിതിക്ക് കൈമാറി. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ശിശുക്ഷേമ സമിതി ഉടൻ ആരംഭിക്കുമെന്നാണ് വിവരം.
കേരളത്തിലെത്തിച്ച് കുഞ്ഞിന്റെ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് വിവരം. ദത്ത് വിവാദത്തിൽ ഒത്തുകളി സംശയിക്കുന്നതായി അനുപമ ആരോപണം ഉന്നയിച്ചിരുന്നു. ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും പരസ്‌പരം പഴി ചാരുകയാണെന്നും ഇരു കൂട്ടരുടെയും വാദങ്ങളിൽ ആശയക്കുഴപ്പമുണ്ടെന്നും അനുപമ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് പരിഗണിക്കുന്ന വഞ്ചിയൂർ കുടുംബക്കോടതിയുടെ നിർദ്ദേശ പ്രകാരമുള്ള നടപടികൾക്കായി സിഡബ്ള്യുസിക്ക് മുൻപിൽ ഹാജരായ ശേഷമായിരുന്നു അനുപമയുടെ പ്രതികരണം. ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാന്റെ മാത്രം തെറ്റെന്ന നിലയിലാണ് സിഡബ്ള്യുസിയുടെ നിലപാട്. ഇത് പൂർണമായും അംഗീകരിക്കാനാകില്ല. സിഡബ്ള്യുസിയുടെ ഭാഗത്തും തെറ്റ് സംഭവിച്ചിട്ടുണ്ട്. കോടതി കേസ് പരിഗണിക്കുന്ന സമയത്ത് ഡിഎൻഎ നടപടികൾ നടക്കുമെന്ന് കരുതുന്നില്ല. കുഞ്ഞിനെ നാട്ടിലെത്തിക്കാനുള്ള നടപടിയിൽ സന്തോഷമുണ്ട്. എങ്കിലും ശിശുക്ഷേമ സമിതിക്ക് മുന്നിലെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.
Also Read: നമ്പർ 18 ഹോട്ടലിൽ നടന്നത് റേവ് പാർട്ടിയോ? ദുരൂഹതയ്‌ക്ക് ഉത്തരം തേടി എക്‌സൈസ്