കോട്ടയം: വായ്‌പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്ക് ഭീഷണിയെ തുടർന്ന് വ്യവസായി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുന്നു. ബാങ്കിന് മുന്നിൽ വ്യവസായിയുടെ മൃതദേഹമെത്തിച്ചാണ് പ്രതിഷേധം. കർണാടക ബാങ്കിന്റെ നാഗമ്പടത്തുള്ള ശാഖയ്‌ക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുന്നത്. ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള സംഘടനകളും രംഗത്തുണ്ട്.
കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരിപ്പ് കട നടത്തുന്ന കുടമാളൂർ അഭിരാമം വീട്ടിൽ കെസി ബിനുവാണ് (50) ബാങ്ക് ജീവനക്കാരന്റെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്‌തത്. രണ്ടു മാസത്തെ വായ്‌പ കുടിശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് കാരണമാണ് ബിനു ജീവനൊടുക്കിയതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബിനുവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചു ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയത് രണ്ടു തവണ മാത്രമാണ്. തിരിച്ചടവ് മുടങ്ങിയത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ്. തിരിച്ചടവിന് അവധി ചോദിച്ചെങ്കിലും തന്നില്ലെന്ന് ബിനുവിന്റെ കുടുംബം പറയുന്നു. ബാങ്ക് ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ബാങ്ക് മാനേജർ മാനസികമായി ബിനുവിനെ തളർത്തിയെന്നും കുടുംബം ആരോപിക്കുന്നു.
Most Read| കെ മുരളീധരന് വന്ദേഭാരതിൽ പ്രത്യേക പരിഗണന ലഭിക്കാത്തതിലുള്ള നീരസം; വി മുരളീധരൻ