കോഴിക്കോട്: ഫറോക്ക് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കി നാട്ടിലെത്തിക്കാൻ ഒരുമാസത്തോളം സമയമെടുക്കുമെന്ന് സൗദി അധികൃതർ. നിയമപരമായ കാര്യങ്ങൾ പൂർത്തീകരിക്കാനുള്ള സമയം ഒരു മാസത്തോളം എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കേരളം ഒറ്റക്കെട്ടായി സമാഹരിച്ച 34 കോടി രൂപ കൈമാറാനുള്ള സമ്മതം സൗദി അറേബ്യയിലെ ബന്ധപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളെ അറിയിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരുമായി ചർച്ച നടത്തി, രണ്ടുദിവസത്തിനു ശേഷം വിദേശ മന്ത്രാലയത്തിന് തുക കൈമാറും. ഇതിനുള്ള അപേക്ഷ നൽകിയിട്ടുണ്ട്. സൗദിയിലെ പരാതിക്കാരുടെ കുടുംബം പ്രത്യേക അക്കൗണ്ട് രൂപീകരിച്ചശേഷം എംബസി വഴി പണം കൈമാറുമെന്ന് അബ്‌ദുൾ റഹീം നിയമസഹായ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സൗദിയിലെ നടപടികളുടെ ഏകോപനത്തിനായി റിയാദിലെ രണ്ട് കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വധശിക്ഷ ഒഴിവാക്കാനായി വെള്ളി വൈകിട്ടോടെ 34.46 കോടി രൂപയാണ് റഹീമിനായി മലയാളികൾ സമാഹരിച്ചത്. ലക്ഷ്യമിട്ട തുക ലഭിച്ചതായി അറിയിച്ചിട്ടും റഹീമിന്റെ വീട്ടിലേക്ക് നേരിട്ടും അല്ലാതെയും കാരുണ്യ പ്രവാഹമായിരുന്നു. കേരളത്തിന് പുറത്തുള്ള മലയാളികളടക്കം വീട്ടിലെത്തി പണം നൽകി. പണം തികഞ്ഞതോടെ സേവ് അബ്‌ദുൾ റഹീം ആപ്പ് പ്രവർത്തനം നിർത്തുകയായിരുന്നു. ശനിയാഴ്‌ചയും പണവുമായി എത്തിയവരുണ്ട്. പലരെയും സ്‌നേഹപൂർവം മടക്കി അയക്കുകയാണ്. കൂടുതൽ ലഭിച്ച പണം കമ്മിറ്റി തീരുമാനമനുസരിച്ച് പിന്നീട് വിനിയോഗിക്കും.
18 വർഷമായി ജയിലിലുള്ള ഫറോക്ക് സ്വദേശി എം പി അബ്‌ദുൾ റഹീമിന്റെ മോചനത്തിനായാണ് ലോകമെമ്പാടുമുള്ള മലയാളികൾ ഒരേ മനസോടെ പണം സമാഹരിച്ചത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ കൈയബദ്ധം മൂലം മരിച്ച സംഭവത്തിലാണ് കോടതി റഹീമിന് വധശിക്ഷ വിധിച്ചത്. 34 കോടി രൂപ മോചനദ്രവ്യം നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ സമ്മതമാണെന്ന് ഒരു മാസംമുമ്പ് കുട്ടിയുടെ കുടുംബം അറിയിച്ചതോടെയാണ് പണസമാഹരണം തുടങ്ങിയത്.
KERALA | പൊന്നാനിയില്‍ വന്‍ കവര്‍ച്ച; 350 പവൻ കവര്‍ന്നു