തിരൂർ: ബസ് സ്‌റ്റാൻഡിൽ എത്തുന്ന ആളുകളെ നിരീക്ഷിക്കാൻ തിരൂരിൽ വീണ്ടും സിസിടിവി ക്യാമറകൾ സജ്‌ജം. ഇവിടെ ഉണ്ടായിരുന്ന ക്യാമറകൾ ഏറെ നാളുകളായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ഇത് കാരണം രാത്രിയും പകലും സാമൂഹ്യ വിരുദ്ധരുടെ അടക്കം ശല്യമുണ്ടായിരുന്നു. രാത്രിയിൽ ഇവിടം കേന്ദ്രീകരിച്ച് ലഹരിവിൽപനയും വ്യാപകമായിരുന്നു. 2 മാസം മുൻപ് രാത്രി ഒരു അതിഥിത്തൊഴിലാളിയെ തലയ്‌ക്കടിച്ച സംഭവവും ഇവിടെ ഉണ്ടായിരുന്നു.
പകൽ സമയങ്ങളിൽ വിദ്യാർഥികൾ തമ്മിൽ അടിയും നടന്നിരുന്നു. ഇവിടെയെത്തുന്ന പെൺകുട്ടികളെയും സ്‌ത്രീകളെയും ഉപദ്രവിക്കാൻ ശ്രമിച്ച സംഭവങ്ങളുമുണ്ടായി. 2 മാസത്തിനുള്ളിൽ ഇങ്ങനെ ചെയ്‌ത 2 പേരെ പോലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് ഇവിടെയുള്ള സിസിടിവി വീണ്ടും പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്‌തമായാത്.
കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികൾ നടത്തി ഇവിടെയുള്ള ക്യാമറകളെല്ലാം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. എന്നാൽ, ബസ് സ്‌റ്റാൻഡിലെ കെട്ടിടത്തിന് മുകളിലേക്കു കയറുന്ന ഗോവണി വഴി മൂന്നാം നിലയിലെ അടച്ചിട്ട ഭാഗത്തെത്തി യുവാക്കളും മറ്റും പുകവലിയും മറ്റു ലഹരി വസ്‌തുക്കളും ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. മദ്യക്കുപ്പികളും ഇവിടെ കിടക്കുന്നത് കാണാം. ഇത് ശ്രദ്ധയിൽപ്പെട്ട നഗരസഭാധ്യക്ഷ വിവരം പോലീസിനെ അറിയിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
Most Read: പ്‌ളക്കാർഡുകൾ ഉയർത്തിയുള്ള പ്രതിഷേധവും വേണ്ട; പാർലമെന്റിലെ വിലക്കുകൾ തുടരുന്നു