ന്യൂഡെൽഹി: കരിയർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ ഗുസ്‌തി താരം സാക്ഷി മാലിക്. ലൈംഗികാതിക്രമ ആരോപണം നേരിട്ട ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് സാക്ഷിയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉണ്ടായത്.
ബ്രിജ് ഭൂഷണെതിരായ പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ നിന്നയാളാണ് സാക്ഷി മാലിക്. സഞ്‌ജയ് സിങ്ങിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിനുള്ള പ്രതിഷേധ സൂചകമായിട്ടാണ് സാക്ഷി കായികരംഗം വിടുന്നതായി പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ ഗുസ്‌തിയിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച സാക്ഷി മാലിക്, പൊട്ടിക്കരഞ്ഞു ബൂട്ട് ഊരി മേശപ്പുറത്തുവെച്ചു ഇറങ്ങിപോവുക ആയിരുന്നു.
‘ബ്രിജ് ഭൂഷൺ സിങ്ങിന്റെ വിശ്വസ്‌തനായ സഞ്‌ജയ് സിങ്ങിനെ ദേശീയ ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതിനാൽ ഞാൻ എന്റെ ഗുസ്‌തി കരിയർ ഉപേക്ഷിക്കുന്നു’-മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് സാക്ഷി മാലിക് പ്രഖ്യാപിച്ചു. ഗുസ്‌തി ഫെഡറേഷൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കുമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നും ഒരു സ്‌ത്രീ ആയിരുന്നെങ്കിൽ താരങ്ങൾ ചൂഷണം നേരിടേണ്ടി വരില്ലായിരുന്നുവെന്നും സാക്ഷി മാലിക് പറഞ്ഞു.
ഗുസ്‌തി ഫെഡറേഷന്റെ പ്രസിഡണ്ടിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടു ഞങ്ങൾ ഗുസ്‌തി താരങ്ങൾ 40 ദിവസത്തോളം തെരുവിൽ കിടന്ന് സമരം ചെയ്‌തു. രാജ്യമൊന്നടങ്കം ഞങ്ങളുടെ സമരത്തെ പിന്തുണച്ചു. എന്നാൽ, ഗുസ്‌തി ഫെഡറേഷന്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സംഭവിച്ചത്, ബ്രിജ് ഭൂഷൺ സിങ്ങിന്റെ അനുയായിയെ തന്നെ പ്രസിഡണ്ടായി തിരഞ്ഞെടുത്തതാണ്.
ഫെഡറേഷനെതിരെ പോരാട്ടം വരും തലമുറ തുടരുമെന്നും, ഗുസ്‌തി ഫെഡറേഷനിൽ പേരിന് പോലും സ്‌ത്രീ സാന്നിധ്യമില്ലെന്നും സാക്ഷി മാലിക് പറഞ്ഞു. രാജ്യത്തിനായി ഇനി ഗുസ്‌തിയിൽ മൽസരിക്കില്ലെന്നും പറഞ്ഞാണ് സാക്ഷി കണ്ണീരോടെ ബൂട്ട് ഉപേക്ഷിച്ചത്. 2016ലെ റിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവാണ് സാക്ഷി മാലിക്. ഒളിമ്പിക്‌സ് ഗുസ്‌തിയിൽ മെഡൽ നേടുന്ന ആദ്യ വനിതാ ഇന്ത്യൻ താരവും ഒളിമ്പിക്‌സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്