കൊല്ലം: ചാത്തന്നൂരിൽ ഗർഭിണിക്ക് ചികിൽസ നിഷേധിക്കുകയും ഗർഭസ്‌ഥ ശിശു മരിക്കുകയും ചെയ്‌ത സംഭവത്തിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. മൂന്ന് സർക്കാർ ആശുപത്രികളിൽ യുവതിക്ക് ചികിൽസ നിഷേധിച്ചു എന്നാണ് പരാതി ഉയർന്നത്. മൂന്ന് ആഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കൊല്ലം ഡിഎംഒക്ക് നിർദ്ദേശം നൽകി.
സംഭവത്തിൽ ആരോഗ്യ വകുപ്പ് ഇന്നലെ തന്നെ അന്വേഷണം തുടങ്ങിയിരുന്നു. ഇന്ന് ആശുപത്രികളിൽ ആരോഗ്യവകുപ്പ് തെളിവെടുപ്പ് നടത്തി. ആരോഗ്യ വകുപ്പിന്റെ വിജിലൻസ് സംഘമാണ് പരിശോധന നടത്തുന്നത്. അന്വേഷണ റിപ്പോർട് ഇന്ന് ഡിഎംഒക്ക് സമർപ്പിച്ചേക്കും.
പാരിപ്പള്ളി സ്വദേശികളായ മിഥുൻ, മീര ദമ്പതികൾക്കാണ് ആശുപത്രി അധികൃതരുടെ അനാസ്‌ഥ മൂലം കുഞ്ഞിനെ നഷ്‌ടമായത്. ഈ മാസം 11നാണ് എട്ട് മാസം ഗർഭിണിയായ മീര കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പരവൂര്‍ നെടുങ്ങോലം രാമ റാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ എത്തിയത്. എന്നാൽ അവിടെ നിന്ന് കൊല്ലം ഗവ വിക്‌ടോറിയ വനിതാ ആശുപത്രിയിലേക്കും, പിന്നീട് തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്കും റഫർ ചെയ്യുകയായിരുന്നു.
ഒടുവിൽ കഴിഞ്ഞ 15ന് വേദന കഠിനമായതോടെ കൊല്ലം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടർന്ന് സ്‌കാൻ ചെയ്‌തപ്പോൾ കുഞ്ഞിന് അനക്കം ഇല്ലെന്നു കണ്ടു. അധികം താമസിയാതെ തന്നെ ജീവനറ്റ കുഞ്ഞിനെ മീര പ്രസവിക്കുകയും ചെയ്‌തു. മീര ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്.
Most Read: വിദ്വേഷ പ്രചാരകന് ഗുഡ് സർട്ടിഫിക്കറ്റ്; വിഎൻ വാസവന് എതിരെ സമസ്‌ത