ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മൽസരങ്ങൾക്ക് അട്ടിമറികളോടെ ആരംഭം. ഗ്രൂപ്പ് ഇയിൽ സ്‌പാനിഷ് കരുത്തരായ എഫ്‍സി ബാഴ്‌സലോണക്കും ഗ്രൂപ്പ് എഫിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനും ആദ്യ മൽസരത്തിൽ തന്നെ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ മറ്റ് മൽസരങ്ങളിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി, യുവന്റസ് എന്നീ ടീമുകൾ വിജയം സ്വന്തമാക്കി.
എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് ബാഴ്‌സയെ തകർത്തത്. സൂപ്പർ താരം റോബർട്ടോ ലെവെൻഡോസ്‌കി ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും ലക്ഷ്യം കണ്ടു. സ്വിസ് ക്ളബ് യങ് ബോയ്‌സിനോടാണ് മാഞ്ചെസ്‌റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്.സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയിലൂടെ യുണൈറ്റഡാണ് ആദ്യം ലീഡെടുത്തത്.
എന്നാൽ 35ആം മിനിട്ടിൽ പ്രതിരോധതാരം ആരോൺ വാൻ ബിസാക്ക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. രണ്ടാം പകുതിയിൽ 66ആം മിനിട്ടിൽ മൗമി എൻഗാമെല്യുവിലൂടെ യങ് ബോയ്‌സ് സമനില ഗോൾ കണ്ടെത്തി. മൽസരമവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ തിയോസൺ സിയേബച്യു ടീമിന്റെ വിജയ ഗോളും നേടി.
ഗ്രൂപ്പ് എച്ചിൽ റഷ്യൻ ക്ളബ് സെനീതിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെൽസിയുടെ വിജയം. സൂപ്പർതാരം റൊമേലു ലുക്കാക്കുവാണ് ചെൽസിക്കായി വല ചലിപ്പിച്ചത്. ഗ്രൂപ്പ് ജിയിൽ സെവിയ-റെഡ്ബുൾ സാൽസ്ബർഗ് മൽസരം ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Read Also: സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ രോഹിത് ഉഷ രാജ്; മോഹംപോലെ സുരേഷ് ഗോപിക്കൊപ്പം