ചമ്രവട്ടം: റഗുലേറ്റർ കം ബ്രിഡ്‌ജ് ചോർച്ച അടക്കൽ പ്രവർത്തി ഇന്ന് തുടങ്ങും. 50 കോടിയിലേറെ ചിലവിട്ട് 2012ലാണ് ഒരു കിലോമീറ്ററോളം നീളമുള്ള പദ്ധതി പൂർത്തിയായത്. തിരൂർ-പൊന്നാനി താലൂക്കുകളെ ബന്ധിപ്പിച്ച് പാലവും, ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞു നിർത്തി കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യങ്ങൾ. പാലം വന്നതോടെ കൊച്ചി-കോഴിക്കോട് പാതയിൽ യാത്രക്കാർക്ക് കിലോമീറ്ററുകൾ ലാഭിക്കാൻ സാധിച്ചിരുന്നു.
എന്നാൽ ഉൽഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റഗുലേറ്റർ ചോർന്നു തുടങ്ങി. പദ്ധതി പ്രദേശത്ത് നിന്ന് 13 കിലോമീറ്റർ മാറി കുറ്റിപ്പുറം വരെ വെള്ളം കെട്ടി നിർത്തുക എന്നതായിരുന്നു റഗുലേറ്ററിന്റെ ലക്ഷ്യം. കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്കും, തിരൂർ, പൊന്നാനി മേഖലകളിലെ ജലക്ഷാമത്തിനും പരിഹാരമാകുമെന്ന് കരുതിയ പദ്ധതിയാണ് ഇത്തരത്തിൽ ആയത്.
ശക്‌തമായ ചോർച്ചയിൽ റഗുലേറ്ററിന്റെ ഉറപ്പിനു വേണ്ടി സ്‌ഥാപിച്ചിരുന്ന വലിയ കോൺക്രീറ്റ് കട്ടകൾ പോലും ഇളകി മാറിയ അവസ്‌ഥയാണ് ഉള്ളത്. ഷട്ടറുകൾ തുറന്നിടേണ്ടി വന്നതാണ് കൂടുതൽ ബാധിക്കാൻ കാരണമായത്. പ്രശ്‌നപരിഹാരത്തിന് കഴിഞ്ഞ ബജറ്റുകളിൽ പണം അനുവദിച്ചെങ്കിലും ആരും കരാർ ഏറ്റടുത്തില്ല.
ഒടുവിൽ 32.6 കോടി രൂപക്ക് മേരിമാതാ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനി പദ്ധതി ഏറ്റെടുക്കുകയായിരുന്നു.ഷീറ്റ് പൈലിങ് നടത്തി ചോർച്ച അടക്കാനാണ് തീരുമാനം. പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മന്ത്രി കെടി ജലീൽ നിർവഹിക്കും.
Read Also: പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും