തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ജയിലിനുള്ളിൽ വെച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് കെപി കൃഷ്‌ണദാസ്. സ്വപ്‌നയെ ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്‌ഥരെ കണ്ടെത്തണം. അവർക്ക് പിന്നിൽ മുഖ്യമന്ത്രി ആയിരിക്കുമെന്നതിൽ സംശയമില്ല. സംഭവത്തിൽ നിഷ്‌പക്ഷമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു.
എന്നാൽ, സ്വപ്‌നയുടെ വധഭീഷണി ആരോപണം ജയിൽ വകുപ്പ് നിഷേധിച്ചിരിക്കുകയാണ്. സ്വപ്‌നയെ ഇതുവരെ പാർപ്പിച്ച എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിൽ അവരെ ആരൊക്കെ സന്ദർശിച്ചിട്ടുണ്ടെന്ന് കൃത്യമായ രേഖകളും സിസിടിവി ദൃശ്യങ്ങളുമുണ്ടെന്ന് അധികൃതർ പറയുന്നു. ജീവന് ഭീഷണിയുണ്ടെന്ന ആരോപണത്തെതുടർന്ന് സ്വപ്‌നക്ക് പ്രത്യേക സുരക്ഷ ഒരുക്കിയതായും ജയിൽ അധികൃതർ വ്യക്‌തമാക്കി.
Also Read: സ്വപ്‌നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട് കസ്‌റ്റംസും ഇഡിയും കോടതിയിൽ
അതേസമയം, സ്വപ്‌നയെ ഭീഷണിപ്പെടുത്തിയ സംഭവം ഡിഐജി അന്വേഷിക്കും. സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് അറിയിച്ചു. സ്വപ്‌നയെ ജയിലിൽ ഭീഷണിപ്പെടുത്തിയത് പോലീസുകാരും ജയിൽ ഉദ്യോഗസ്‌ഥരുമാണെന്നാണ് കസ്‌റ്റംസ് കണ്ടെത്തൽ. രാഷ്‌ട്രീയക്കാരുടെ പേര് വെളിപ്പെടുത്താതിരിക്കാനാണ് സ്വപ്‌നയെ ഭീഷണിപ്പെടുത്തിയതെന്നും കസ്‌റ്റംസ് പറഞ്ഞു.