തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി എടുക്കുമെന്ന് കളക്‌ടർ നവ്‌ജ്യോത് സിംഗ് ഖോസ. ഉന്നയിച്ച നാല് ആവശ്യങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കളക്‌ടർ പറഞ്ഞു. കളക്‌ടറുടെ വാക്കുകൾ വിശ്വാസത്തിൽ എടുക്കുന്നതായി മരിച്ച രാജൻ-അമ്പിളി ദമ്പതികളുടെ മക്കള്‍ പറഞ്ഞു. അച്ഛന് സമീപം അമ്മയെയും സംസ്‌കരിക്കണമെന്ന് മക്കള്‍ കളക്‌ടറോട് ആവശ്യപ്പെട്ടു.
കുറ്റക്കാരായ പോലീസുകാർക്ക് എതിരെ നടപടി എടുക്കാതെ അമ്പിളിയുടെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് മൃതദേഹവുമായി എത്തിയ ആംബുലൻസ് നാട്ടുകാർ തടയുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്‌തിരുന്നു. മൂന്ന് മണിക്കൂറോളം പ്രതിഷേധം തുടർന്നു. വൈകിട്ടോടെ കളക്‌ടർ സ്‌ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. നാട്ടുകാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ കളക്‌ടർ അംഗീകരിച്ചതോടെ പ്രതിഷേധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.
അതേസമയം, ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ വസന്തയെ പോലീസ് കരുതല്‍ തടങ്കലിലാക്കി. ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്താണ് നടപടി. മരിച്ച രാജന്റെ കുടുംബത്തിന് എതിരെയുള്ള കേസുമായി മുന്നോട്ട് പോകുമെന്ന് വസന്ത അറിയിച്ചിരുന്നു.
വസ്‌തു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്നറിയിച്ച വസന്ത, നിയമത്തിന്റെ മുന്നില്‍ അവരെ മുട്ടുകുത്തിക്കുമെന്നും ഭൂമി തന്റേതാണെന്നു തെളിയിക്കും വരെ നിയമ പോരാട്ടം നടത്തുമെന്നും ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ പോലീസ് കരുതൽ തടങ്കലിൽ ആക്കിയത്.
Also Read: കൊച്ചിയില്‍ വീട്ടുജോലിക്കാരിയുടെ മരണം; പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു