അമൃത്‌സർ: ഭാരത് ജോഡോ യാത്രക്കിടെ കോൺഗ്രസ് എംപി കുഴഞ്ഞു വീണ് മരിച്ചു. ജലന്ധറിൽ നിന്നുള്ള എംപി സന്ദോഖ് സിങ് ചൗധരിയാണ്(76) മരിച്ചത്. ഇന്ന് രാവിലെ പഞ്ചാബിലെ ഫിലാലുരിലാണ് സംഭവം. രാഹുൽ ഗാന്ധിക്കൊപ്പം നടന്ന സന്ദോഖിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. എംപിയുടെ മരണത്തെ തുടർന്ന് രാഹുൽഗാന്ധി യാത്ര നിർത്തിവെച്ചു.
നടത്തത്തിനിടെ ഹൃദയമിടിപ്പ് കൂടിയതോടെയാണ് എംപി കുഴഞ്ഞുവീണത്. പിന്നീട് എംപിയെ ആംബുലൻസിൽ പഗ്‌വാരയിലെ വിർക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. വിവരം അറിഞ്ഞ രാഹുൽഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് എംപിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ രംഗത്തെത്തി. എംപിയുടെ മരണത്തിൽ അതീവ ദുഃഖിതനാണെന്നും, അനുശോചനം രേഖപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
അതിനിടെ, എംപിയുടെ മരണത്തെ തുടർന്ന് ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ വർഷം സെപ്‌റ്റംബർ ഏഴിന് ആരംഭിച്ച യാത്ര ജനുവരി 30ന് ജമ്മു കശ്‌മീരിൽ അവസാനിക്കാനിരിക്കെയാണ് എംപിയുടെ മരണം.
ലോഹ്‌രി ആഘോഷത്തോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസം ജോഡോ യാത്രക്ക് വിശ്രമദിനം ആയിരുന്നു. തുടർന്ന് ലധൗലിൽ നിന്നാണ് ഇന്ന് രാവിലെ യാത്ര പുനരാരംഭിച്ചത്. എംപി സന്ദോഖ് സിങ് ചൗധരിയുടെ മകൻ വിക്രംജിത് സിങ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഫിലൗർ പിന്നിടുമ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്.
Most Read: എല്ലാം തീരുമാനിക്കുന്നത് പാർട്ടി; നിലപാടിൽ അയഞ്ഞ് തരൂർ- തുറന്നടിച്ച് നേതാക്കൾ