ന്യൂഡെൽഹി: രാജ്യത്തിലെ ഓൺലൈൻ മാദ്ധ്യമങ്ങളെ വരിഞ്ഞു മുറുക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിൽ അടക്കം പരിധി നിശ്‌ചയിച്ചു കൊണ്ടാണ് പുതിയ മാർഗരേഖ പുറത്തുവിട്ടത്.
26 ശതമാനത്തിൽക്കൂടുതൽ വിദേശനിക്ഷേപം സ്വീകരിച്ച ഡിജിറ്റൽ മാദ്ധ്യമ സ്‌ഥാപനങ്ങൾ അത് കുറക്കണം. 2021 ഒക്‌ടോബർ 21നകം ഇത്തരം നിക്ഷേപങ്ങൾ തിരിച്ചു നൽകണമെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയമാണ് മാർഗരേഖ പുറത്തുവിട്ടത്. ദേശീയ മാദ്ധ്യമ ദിനമായ നവംബർ 16നാണ് ഉത്തരവ് പുറപ്പെടുവിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്.
ഇന്ത്യൻ പൗരൻമാർ മാത്രമേ ഡയറക്‌ടർ ബോർഡിലും, സിഇഒ പോലുള്ള സുപ്രധാന സ്‌ഥാനങ്ങളിലും നിയമിക്കപ്പെടാവൂ എന്ന് മാർഗരേഖയിൽ പറയുന്നു. ഒരു മാസത്തിനകം ഷെയർഹോൾഡിംഗ് പാറ്റേൺ കൃത്യമായി കേന്ദ്രസർക്കാരിന് സമർപ്പിക്കണം. ഡയറക്‌ടർമാർ, പ്രൊമോട്ടർമാർ, ഷെയർ ഹോൾഡേഴ്‌സ് എന്നിവ ആരെല്ലാം എന്നത് കൃത്യമായി കേന്ദ്ര സർക്കാരിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
26 ശതമാനത്തിൽ അധികം ഷെയറുകൾ എത്ര വിദേശ നിക്ഷേപകർ വാങ്ങിയിട്ടുണ്ട് എന്നതടക്കം വിശദമായി അറിയിക്കണം. നിക്ഷേപം കുറക്കാനുള്ള എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്നതിൽ വ്യക്‌തമായ റിപ്പോർട്ട് സമർപ്പിക്കണം.
വിദേശനിക്ഷേപം സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു വാർത്ത മാദ്ധ്യമം ഇനി കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങണം. DPIIT വെബ്സൈറ്റ് വഴി ഇതിന് കൃത്യമായി അപേക്ഷ നൽകണമെന്നും മാർഗരേഖയിൽ പറയുന്നു.
വാർത്തകൾ സംപ്രേഷണം ചെയ്യുന്ന, സ്ട്രീം ചെയ്യുന്ന എല്ലാ വാർത്താ ഡിജിറ്റൽ മാദ്ധ്യമങ്ങൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. ഒപ്പം ഓൺലൈൻ മാദ്ധ്യമങ്ങളിൽ ഏതെങ്കിലും വിദേശ പൗരനെ നിയമിക്കുന്നുവെങ്കിൽ കേന്ദ്രാനുമതി വാങ്ങണമെന്നും ഉത്തരവുണ്ട്. നിയമനം നടത്തുന്നതിന് 60 ദിവസം മുൻപേ സെക്യൂരിറ്റി ക്ളിയറൻസ് വാങ്ങണമെന്നാണ് ചട്ടം പറയുന്നത്. നിയമനത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാരിനായിരിക്കും.
Read Also: ഇന്ത്യയുടെ പ്രതീക്ഷയായ കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി