തിരുവനന്തപുരം: നിയമസഭയിൽ രേഖാമൂലം നൽകിയ ഡോക്‌ടർമാർക്ക് എതിരായ അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മറുപടിയെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മറുപടി തയ്യാറാക്കിയ ഉദ്യോഗസ്‌ഥരോട് വിശദീകരണം തേടിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അന്വേഷണം നടത്തുന്നത്. ഉത്തരം തയ്യാറാക്കിയതിൽ ഗുരുതര വീഴ്‌ച സംഭവിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ.
നിയമസഭയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ചോദ്യത്തിനാണ് മന്ത്രി വീണാ ജോർജ് വിവാദ മറുപടി നൽകിയത്. ഡോക്‌ടർമാർക്കെതിരെ രോഗികളിൽ നിന്നോ, രോഗികളുടെ ബന്ധുക്കളിൽ നിന്നോ അതിക്രമങ്ങൾ ഉണ്ടായതായി ഇതുവരെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് രേഖാമൂലമുള്ള മറുപടിയാണ് സഭയിൽ മന്ത്രി നൽകിയത്. ആരോഗ്യമന്ത്രിയുടെ വസ്‌തുതാ വിരുദ്ധമായ ഉത്തരത്തിന് പിന്നാലെ നിരവധി വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരുന്നു.
വിവാദമായതോടെ സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നും തിരുത്തി നൽകിയ ഉത്തരമല്ല സഭയിൽ വെച്ചതെന്നും ആയിരുന്നു മന്ത്രിയുടെ വിശദീകരണം. പുതിയ ഉത്തരം നൽകണമെന്ന് സ്‌പീക്കറോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചിരുന്നു.
Also Read: ക്ളബ്ഹൗസിൽ കുട്ടികൾ അംഗങ്ങളാകുന്നത് തടയണം; ബാലാവകാശ കമ്മീഷൻ