ചണ്ഡിഗഢ്: ഇന്ത്യയുടെ ‘കൊവാക്‌സിൻ’ സംബന്ധിച്ച വിശദീകരണവുമായി ഭാരത് ബയോടെക്. കൊവാക്‌സിൻ എന്ന വാക്‌സിന്റെ ഫലപ്രാപ്‌തി നിര്‍ണയിക്കാന്‍ കഴിയുന്നത് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണെന്ന് ഭാരത് ബയോടെക് പറയുന്നു. കൊവാക്‌സിന്റെ പരീക്ഷണ ഡോസ് എടുത്ത ഹരിയാന മന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ച സംഭവത്തിലാണ് വിശദീകരണം.
‘ 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് ഷെഡ്യൂള്‍ അടിസ്‌ഥാനമാക്കി ഉള്ളതാണ് ക്ളിനിക്കല്‍ പരീക്ഷണങ്ങള്‍. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിന് ശേഷമാണ് വാക്‌സിന്റെ ഫലപ്രാപ്‌തി നിര്‍ണയിക്കുക. രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം ഫലപ്രദമാകുന്ന തരത്തിലാണ് കോവാക്‌സിന്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. വാക്‌സിൻ പരീക്ഷണത്തില്‍ പങ്കാളികളായവരില്‍ 50 ശതമാനം പേര്‍ക്ക് വാക്‌സിൻ നൽകി, മറ്റുള്ളവര്‍ക്ക് പ്ളാസിബൊ (placebo) ആണ് നല്‍കിയത്’- ഭാരത് ബയോടെക് പ്രസ്‌താവനയില്‍ പറയുന്നു.
ക്ളിനിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായി രണ്ടാഴ്‌ച മുമ്പ് കോവാക്‌സിൻ ഒരു ഷോട്ട് വാക്‌സിനെടുത്ത ഹരിയാന ആരോഗ്യ വകുപ്പ് മന്ത്രി അനില്‍ വിജ്ജിനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കോവാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20നാണ് മന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. കോവിഡ് സ്‌ഥിരീകരിച്ചത് അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അംബാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം.
Also Read: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ആരംഭിച്ചു