തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുതുക്കി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
മൃതദേഹങ്ങൾ അടക്കം ചെയ്യാനുള്ള കുഴിക്ക് ചുരുങ്ങിയത് ആറടി ആഴം മതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ നടത്താം. എന്നാൽ യാതൊരു കാരണവശാലും മൃതദേഹത്തെ സ്‌പർശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യചുംബനം നൽകാനോ അനുവദിക്കില്ല.
പുതുക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‍കാര സ്‌ഥലത്തുവെച്ചും മൃതദേഹം കാണാൻ അവസരം നൽകും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ അവലംബിച്ചാണ് ആവശ്യമായ മാറ്റങ്ങൾ വരുത്തി സംസ്‌ഥാനത്തെ മാർഗനിർദ്ദേശങ്ങൾ പുതുക്കിയതെന്നും മന്ത്രി വ്യക്‌തമാക്കി.
പ്രധാന നിർദ്ദേശങ്ങൾ
- കോവിഡ് രോഗി മരണപ്പെട്ടാൽ, മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ അടുത്ത ഒരു ബന്ധുവിനെ കൂടെ പ്രവേശിക്കാൻ അനുവദിക്കും.
- പ്രതീകാത്‌മക രീതിയിൽ മതപരമായ പുണ്യജലം മൃതദേഹത്തിൽ തളിക്കാനും വെള്ള തുണികൊണ്ട് പുതക്കാനും അനുവദിക്കും.
- മൃതദേഹം വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിൽ വെച്ച് മൃതദേഹം കാണാൻ അനുവദിക്കും.
- ആവശ്യപ്പെടുകയാണെങ്കിൽ മോർച്ചറിയിൽ വെച്ചും അടുത്ത ബന്ധുവിനെ മൃതദേഹത്തെ കാണുവാൻ അനുവദിക്കും.
- സംസ്‌കാര സ്‌ഥലത്ത് വെച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗം മൂടിയിരിക്കുന്ന കവറിന്റെ സിബ്ബ് തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാം.
- ഈ സമയത്ത് മതപരമായ പ്രാർത്‍ഥനകൾ ചൊല്ലാനും പുണ്യജലം തളിക്കാനും സാധിക്കും.
- മൃതദേഹത്തെ സ്‌പർശിക്കാത്ത രീതിയിൽ അന്ത്യകർമങ്ങൾ ചെയ്യാം.
- പരമാവധി 20 പേർക്ക് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാം. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ 2 മീറ്റർ സാമൂഹിക അകലം പാലിക്കണം. കൈകൾ വൃത്തിയാക്കുകയും വേണം.
- 60 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ളവർ, ശ്വാസകോശ സംബന്ധ രോഗങ്ങൾ ഉൾപ്പടെ ഗുരുതര രോഗങ്ങളുള്ളവർ എന്നിവരെ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല.
- ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണം.
- മരണകാരണം കോവിഡാണെന്ന് സംശയിക്കുന്നതും മരിച്ച നിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ ടെസ്‌റ്റ് സാംപിൾ ശേഖരിച്ച ശേഷം എത്രയും വേഗം ബന്ധുക്കൾക്ക് വിട്ടുനൽകണം.
- സാംപിൾ പരിശോധന നെഗറ്റീവാണെന്ന് ഉറപ്പു വരുത്തിയ കേസുകളിൽ ഒഴികെ മൃതദേഹങ്ങൾ വിട്ടു നൽകുമ്പോൾ കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.
Read also: ആന്റിജൻ പരിശോധന കിറ്റുകൾക്ക് ഗുണ നിലവാരമില്ല; തിരിച്ചയക്കാൻ തീരുമാനം