ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. ഇന്നലെ 62, 282 പേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2, 158,946 ആണ്. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. 24 മണിക്കൂറിനിടെ 68,682 പേർ രോഗബാധിതരായി. ആകെ രോഗബാധിതരുടെ എണ്ണം 2,973,368 ആയി. ഇന്നലെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7 ലക്ഷത്തിനടുത്തെത്തി. 6, 92, 028 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്നലെ മാത്രം 983 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 55, 968 ആയി. മരണനിരക്ക് 1.89 ശതമാനമാണ്. 24 മണിക്കൂറിനുള്ളിൽ 8 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്.
കോവിഡ് ബാധിതരുടെ രോഗമുക്തി നിരക്ക് കൂടുന്നു എന്ന് പറയുന്നുവെങ്കിലും അവസാനത്തെ 10 ലക്ഷം കേസുകൾ വന്നത് കേവലം 16 ദിവസങ്ങൾ കൊണ്ടാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ രോഗമുക്തി നിരക്ക് 74.28 ശതമാനമാണ്. ആഗോള നിരക്കിനേക്കാൾ താഴെയാണ് രാജ്യത്തെ മരണനിരക്ക് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ജൂലൈ 30 മുതൽ ആഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളിൽ മാത്രം 10 ലക്ഷം പുതിയ കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു എന്നാണ് കണക്കുകൾ.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 14, 161 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്, മരണം 339 ആണ്. 6, 57, 450 രോഗബാധിതരെയാണ് ഇതുവരെ കണ്ടെത്തിയത്. 21, 698 പേർ മരിച്ചു. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 5995 പേർ രോഗബാധിതരായി. ഇതോടെ ആകെ രോഗബാധ 3, 67, 430 ആയി, 6,340 പേർ മരിച്ചു. കേരളം, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും രോഗബാധ ഉയരുകയാണ്.