ന്യൂഡെൽഹി: ബ്രിട്ടൺ ആസ്ഥാനമായ അന്താരാഷ്ട്ര മെഡിക്കല്‍ ജേർണൽ ലാന്‍സെറ്റ്, അതിന്റെ പുതിയ ലക്കത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ‘കോവിഡ് പ്രതിരോധ വീഴ്ചകൾ’ ചൂണ്ടിക്കാണിച്ച് കൊണ്ട് ശക്തമായ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാകുമെന്നും 2022 ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കോവിഡ് മരണങ്ങള് 10 ലക്ഷം കടന്നേക്കുമെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷൻ ഉദ്ധരിച്ചുകൊണ്ട് ലാന്‍സെറ്റ് പറയുന്നത്.
ലോകവ്യാപകമായി ആരോഗ്യരംഗത്തെ പ്രമുഖർ വിശ്വസിക്കുന്ന പ്രസിദ്ധീകരമാണ് ദി ലാന്‍സെറ്റ്. 1823ൽ ആരംഭിച്ച ലാന്‍സെറ്റിന്റെ പഠനങ്ങളും ലേഖനങ്ങളും ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവർ പരിഗണിക്കുന്നതാണ്. ഇവർ പറയുന്നു; കോവിഡ് തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാരിന്റെ കോവിഡ് ടാസ്ക് ഫോഴ്സ് മാസങ്ങളോളം യോഗം ചേർന്നിട്ടില്ലെന്നും ലാന്‍സെറ്റ് ചൂണ്ടിക്കാട്ടി.
വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനിതക മാറ്റങ്ങളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സർക്കാരുകൾ കൂടുതൽ ശ്രദ്ധവെച്ചു പുലർത്തണമെന്നുമുള്ള മുന്നറിയിപ്പുകളെ കേന്ദ്രം നിസാരമായി അവഗണിച്ചു. രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയപ്പോൾ, രാജ്യം കോവിഡിനെ പിടിച്ചുകെട്ടി എന്നവകാശപ്പെട്ട് ആരോഗ്യമന്ത്രി രംഗത്തെത്തിയെന്നും ജേര്‍ണലില്‍ വ്യക്തമാക്കുന്നു.
ആര്‍ജ്ജിത പ്രതിരോധ ശേഷി നേടിയെന്ന വ്യാജ ബോധത്തിലായിരുന്നു ഭരണകൂടം. ഇത് തയ്യാറെടുപ്പുകളെ ഇല്ലാതാക്കി. അലംഭാവമുണ്ടാക്കി. അതുപോലെ, ഇന്ത്യയുടെ വാക്സിനേഷന് നയത്തില്‍ സംസ്ഥാനങ്ങളോട് ആലോചിക്കാതെ മാറ്റം വരുത്തി. ഈ മാറ്റം, സംസ്ഥാന തലത്തിലെ വാക്സിനേഷന് പദ്ധതികളെ പ്രതിസന്ധിയിലാക്കി. ഇത് അനാരോഗ്യകരമായ മൽസരം മെഡിക്കൽ വിപണിയിൽ ഉണ്ടാക്കിയെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തുന്നുണ്ട്.
‘രാഷ്ട്രീയമായ ഒത്തുചേരലുകള്‍ക്കും മതപരമായ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ ധാരാളം അനുമതി നല്കി. വാക്സിനേഷന് തുടങ്ങാന്‍ വൈകി. തുടങ്ങിയ ശേഷവും വാക്സിനേഷന് ത്വരിതപ്പെടുത്തിയില്ല’, ജേര്‍ണലില്‍ പറയുന്നു. വാക്സിനേഷന് എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.
മഹാദുരന്തം നേരിടുന്നതില്‍ സര്‍ക്കാര്‍ കാണിച്ച അലംഭാവവും നിസംഗതയും ആരോഗ്യ സംവിധാനത്തിന്റെ പരാജയങ്ങളും ലാന്‍സെറ്റ് വിശദമായി എടുത്തു കാട്ടുന്നു. മഹാമാരിയെ പ്രതിരോധിക്കുന്നതിലും കൂടുതൽ ശ്രദ്ധ മോദി നൽകിയത്, സാമൂഹിക മാദ്ധ്യമങ്ങളിൽ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇല്ലാതാക്കാനാണെന്ന് വ്യക്തമാക്കിയും കൂടിയാണ് ലാന്‍സെറ്റ് അതിന്റെ എഡിറ്റോറിയൽ ദൗത്യം പൂർത്തീകരിക്കുന്നത്.
Most Read: ഓക്സിജൻ വിതരണം നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സിന് രൂപം നൽകി സുപ്രീം കോടതി